നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു.

Aug 19, 2026
നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു.
n g john
കൊച്ചി: നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു.
90-ാം പിറന്നാളാഘോഷത്തിന് കുടുംബം തയ്യാറെടുക്കവെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത് . ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലാ യിരുന്നു അന്ത്യം.
ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ. കുഞ്ചാക്കോയുടെ "ഉദയാ സ്റ്റുഡിയോയും " പി. സുബ്രഹ്മണ്യത്തിന്റെ "മെരിലാന്റ്‌ സ്റ്റുഡിയോയും" മലയാളത്തിൽ വേരുപിടിയ്ക്കും മുമ്പ് ആ ചരിത്രത്തോടൊപ്പം പിച്ചവച്ച മനുഷ്യനാണ് ജിയോ കുട്ടപ്പൻ .
1939 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേബർ ഓഫ് കോമേഴ്സ് രൂപം കൊണ്ട കാലം മുതൽക്ക് തന്നെ ജിയോ പിക്ച്ചേഴ്സ് സംഘടനയിൽ അംഗമായിരുന്നു. 1966 ൽ അദ്ദേഹം കേരള ഫിലിം ചേബർ പ്രസിഡണ്ടും സൗത്ത് ഇന്ത്യൻ ഫിലിം ചേബറിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ആറ് വർഷം ഫിലിം ചേബർ പ്രസിഡണ്ടായിരുന്നു.
ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ.വി. ശശി സിനിമകളാണ്. ഐ.വി. ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും , ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു.
ജെ. ശശികുമാറിന്റെ മിനിമോൾ,
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.
മലയാളസിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴുപതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ.ജി. ജോണിന്റെ
" സിനിമയും ഞാനും - 70 വർഷങ്ങൾ " എന്ന പുസ്തകം . ഡി.സി.ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം നിശബ്ദസിനിമയുടെ കാലത്ത് നിന്നും ശബ്ദസിനിമയും കടന്ന് മദിരാശിയിൽ നിന്നും മലയാള സിനിമ കേരളത്തിലേക്ക് ചുവടുമാറിയതിന്റെ ഓർമ്മകളുടെ സമാഹാരമാണ് .
60 വയസ്സ് പിന്നിട്ട വേളയിൽ കമൽഹാസൻ തന്റെ ചലച്ചിത്ര ജീവിതത്തെ സ്വാധിച്ച 60 സിനിമകൾ അടയാളപ്പെടുത്തിയപ്പോൾ ആ പട്ടികയിൽ 1982 ൽ നിർമ്മിച്ച "ഈനാട് " ഉണ്ടായിരുന്നു. ടി ദാമോദരൻ മാഷിന്റെ രചനയിൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ നാട് 125 ദിവസം തുടർച്ചയായി തിയേറ്ററുകളിൽ കളിച്ച സിനിമയാണ് . 1982 ലെ മികച്ച ജനപ്രിയ സിനിമക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം സ്വന്തമാക്കുകയുണ്ടായി .
"അഹിംസ " ( 1980 ) യിൽ ഐ.വി. ശശിയും ടി.ദാമോദരൻ മാസ്റ്ററും തുടക്കമിട്ട നോൺ ലീനിയർ രാഷ്ട്രീയ ചലച്ചിത്ര പരമ്പരയുടെ തുടർച്ചയായിരുന്നു "ഈനാട്" . മലയാളത്തിൽ മാത്രമല്ല നിരവധി ഇന്ത്യൻ ഭാഷാ സിനിമകളിലും "ഈനാട് " വലിയ ചലനം സൃഷ്ടിച്ചു. സിനിമയുടെ തിരക്കഥാ അവകാശത്തിനായി തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. ജി . ആറും പ്രതിപക്ഷ നേതാവ് കരുണാനിധിയും തമ്മിൽ മത്സരിച്ച കഥ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് . സിനിമയുടെ അവകാശം സ്വന്തമാക്കിയ കരുണാനിധിയുടെ പുംപുഹാർ പിക്ച്ചേഴ്സ് "ഇതു എങ്ക നാട് " എന്ന പേരിൽ തമിഴിലും , നടൻ കൃഷ്ണ "ഈ നാട് " എന്ന പേരിൽ തന്നെ തെലുങ്കിലും , ഹിന്ദിയിൽ ടി.രാമറാവുവിന്റെ സംവിധാനത്തിൽ ജിതേന്ദ്രയും കമൽഹാസനും നായകന്മാരായി "യെ ദേശ്" ആയും "ഈ നാട് " അക്കാലത്ത് പാൻ ഇന്ത്യൻ വിജയം നേടി .
സംസ്കാരം വ്യാഴാഴ്ച ഇ​ടപ്പള്ളി പൈപ്പ്​ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.