വിഴിഞ്ഞം പദ്ധതി. കോട്ടയം ജില്ലക്ക് പ്രയോജനം ലഭിക്കാൻ ഗ്രീൻ ഫീൽഡ് ഹൈവേക്ക് സമ്മർദ്ദം ചെലുത്തണം. റോണി കെ ബേബി
വിഴിഞ്ഞം പദ്ധതി :
കോട്ടയം ജില്ലക്ക് പ്രയോജനം ലഭിക്കാൻ ഗ്രീൻ ഫീൽഡ് ഹൈവേക്ക് സമ്മർദ്ദം ചെലുത്തണം. റോണി കെ ബേബി കാഞ്ഞിരപ്പള്ളി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കരമാർഗ്ഗമുള്ള കയറ്റുമതി ഇറക്കുമതി ചരക്ക് നീക്കം (എക്സിം) നിലവിൽ വന്നതിൻ്റെ പ്രയോജനം മധ്യതിരുവിതാംകൂറിന് ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ മരവിപ്പിച്ച ഗ്രീൻ ഫീൽഡ് നാലു വരി പാത യാഥാർത്ഥ്യമാക്കാൻ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി റോണി കെ ബേബി എം എൽ എ അറിയിച്ചു. എം.സി. റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന രീതിയിൽ 257 കിലോമീറ്റർ നീളത്തിൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്ത നാലുവരി പാതയാണ് തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തുടക്കത്തിൽ ഇത് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ കൂടിയായിരുന്നു ഈ ഹൈവേയുടെ റൂട്ട് നിശ്ചയിച്ചിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ചരക്ക് നീക്കത്തിനായി കേരള സർക്കാർ പ്രഖ്യാപിച്ച നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാണ് ഹൈവേ വിഭാവനം ചെയ്തത്. ഹൈവേയുടെ ഏരിയല്‍ സര്‍വേ ഭോപ്പാല്‍ ഏജന്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ തയ്യാറാക്കിയ സര്‍വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്‍ കമ്മിറ്റിക്ക് കൈമാറിയതിനുശേഷം പദ്ധതി നിശ്ചലവസ്ഥയിലാണ്. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കാൻ തീരുമാനമായതിനുശേഷമാണ് പദ്ധതി നിശ്ചലാവസ്ഥയിലായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് എന്നീ വില്ലേജുകളിൽ കൂടിയാണ് പദ്ധതിയുടെ ഏരിയൽ സർവ്വേ നടത്തിയത്. മധ്യതിരുതാംകൂറിന് ഏറെ പ്രയോജനം കിട്ടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ ചരക്ക് നീക്കത്തിന് ഏറെ സഹായകരമായ പദ്ധതി ഇനി യാഥാർത്ഥ്യമാകുവാൻ സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം അനിവാര്യമാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ റോണി കെ ബേബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്


