ഓണം ആഹ്ളാദത്തിൻ്റെയും ആഘോഷത്തിൻ്റെയും വേളയാണ്. കുടുംബസമേതമുള്ള വിനോദയാത്രകൾ, നാട്ടിലുള്ള ബന്ധുക്കളെ സന്ദർശിക്കൽ തുടങ്ങിയവയൊക്കെ കുടുതലായി നടക്കുന്നത് ഈ കാലത്താണ്. അടച്ചുപൂട്ടി പോകുന്ന വീടുകൾ ഉൾപ്പെടെ എല്ലാവർക്കും അധിക സുരക്ഷ ഒരുക്കേണ്ടതുണ്ട്. അപകടങ്ങളില്ലാത്ത സുരക്ഷിതവും സമാധാനപൂർണവുമായ ഓണനാളുകൾക്കായി നമുക്ക് കൈകോർക്കാം. ഇതാ ചില സുരക്ഷാ നിർദേശങ്ങൾ.
ഓണാവധിയോടനുബന്ധിച്ച് വീട് പൂട്ടി ദൂരയാത്ര പോകുന്നവർ ആ വിവരം നിങ്ങളുടെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിക്കുക. യാത്രപോകുമ്പോൾ വീടുകളിൽ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരിക്കുക. ജോലിക്കാരേയും മറ്റും വീട് ഏൽപിച്ചു പോകുവർ അവരുടെ പൂർണമായ വിലാസം അറിഞ്ഞിരിക്കണം. സി സി ടി വി ക്യാമറ ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ ക്യാമറ ഓഫ് ചെയ്യരുത്.
ദൂരയാത്രാവേളകളിൽ വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കുക. പല അപകടങ്ങളും പുലർവേളകളിലാണ് കൂടുതലുണ്ടാകുന്നത്, ഡ്രൈവർ മയങ്ങിപ്പോകുതാണ് കാരണം. അത്തരം അവസരങ്ങളിൽ വിശ്രമിച്ചശേഷം മാത്രം വാഹനമോടിക്കുക. മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിക്കരുത്. അർധരാത്രിയിലും പുലർകാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം. സീറ്റ് ബൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളിൽ അത് നിർബന്ധമായും ചെയ്യുക.
വിനോദയാത്ര പോകുന്നവർ തങ്ങളുടെ കുട്ടികൾ പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോഴും അപകട മുന്നറിയിപ്പുകൾ നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഒരുകാരണവശാലും ഇറങ്ങാതിരിക്കുക. മുൻകൂട്ടി ആലോചിച്ചു തീരുമാനിച്ചുവേണം വിനോദയാത്രകൾ സംഘടിപ്പിക്കുവാൻ. കൃത്യമായ പ്ലാനിങ്ങുണ്ടാവണം. എത്തിപ്പെടുന്ന സ്ഥലങ്ങൾ, യാത്രാറൂട്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ നേരത്തെ അറിഞ്ഞുവയ്ക്കുന്നത് സുരക്ഷയെ സഹായിക്കും.
ഓണക്കാലത്ത് മോഷണശ്രമങ്ങൾ കൂടുതൽ നടക്കാറുള്ളതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ വിലപിടിപ്പുള്ള ആഭരണങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക.
പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. ഇത് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും. ലഹരിവസ്തുക്കൾ/വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാൻ പോലീസിനെ സഹായിക്കുക. ഓണക്കാലത്ത് വ്യാജമദ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കുക.
ഓണക്കാലത്ത് നഗരത്തിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവർ കഴിവതും പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുക. സ്വന്തം വാഹനത്തിൽ വരുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്നും ഗതാഗതതടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തുക.
ആഘോഷവേളകളിൽ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുത്.
തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക. അപകടസാധ്യതകൾ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക.
അപകടസാധ്യതകൾ, സുരക്ഷാഭീഷണി. ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ ഒഴിവാക്കാൻ എല്ലാ സഹായത്തിനും പോലീസ് നിങ്ങൾക്കൊപ്പമുണ്ടാകും. ഏത് അടിയന്തിര സാഹചര്യത്തിലും 112 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
ഏവർക്കും സന്തോഷപ്രദമായ ഓണം ആശംസിക്കുന്നു.