മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു
സംസ്കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും.
റവന്യൂ, വ്യവസായം, ഐ.ടി, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായും മികച്ച സേവനം അനുഷ്ഠിച്ചു. കേരളം നേരിട്ട ദുരന്തങ്ങളായ ഓഖി ചുഴലിക്കാറ്റ്, 2018-ലെ മഹാപ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
കേന്ദ്ര സർവീസിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ് പി.എച്ച്. കുര്യൻ്റേത്. 2009 മുതൽ 2012 വരെ കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യയുടെ 'കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്സ്' ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു.
മികച്ച ഭരണാധികാരിയെന്ന നിലയിലും ഐ.ടി, വ്യവസായ രംഗങ്ങളിലെ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ഭാര്യ: ഉഷ. മക്കൾ: ഗോഡ്‌ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്)


