അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രമന്ത്രിസഭയുടെ പ്രമേയം.

Jul 16, 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രമന്ത്രിസഭയുടെ പ്രമേയം.
CENTRAL CABINAT

ന്യൂഡൽഹി : 16 ജൂലൈ  2025

ഇന്ത്യയുടെ അനന്തമായ അഭിലാഷങ്ങളെ പ്രതിനിധീകരിച്ച് 2025 ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല തന്റെ ബഹിരാകാശ യാത്രയിൽ നിന്ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇത് മുഴുവൻ രാജ്യത്തിനും അഭിമാനത്തിന്റെയും മഹത്വത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ചരിത്രപരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്നതിൽ കേന്ദ്ര മന്ത്രിസഭ രാജ്യത്തോടൊപ്പം ചേരുന്നു.

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പൈലറ്റായി 2025 ജൂൺ 25 ന് വിക്ഷേപിച്ച ഈ ദൗത്യം ഒരു നിർണായക നിമിഷമായി അടയാളപ്പെടുത്തി - ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയും നമ്മുടെ ഭാവി ബഹിരാകാശ പരിപാടികൾക്ക് സുവർണ്ണ വീക്ഷണം നൽകുകയും ചെയ്യുന്നു.

 ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ) യെയും ഈ നേട്ടം സാധ്യമാക്കിയ നമ്മുടെ ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും മുഴുവൻ സമൂഹത്തെയും മന്ത്രിസഭ അഭിനന്ദിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ആക്സിയം-4 ക്രൂവിലെയും എക്സ്പെഡിഷൻ 73 ലെയും സഹ അംഗങ്ങളുമായി സുഗമമായി പ്രവർത്തിച്ചു, അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ ഇത് പ്രതിനിധാനം ചെയ്തു.

പേശികളുടെ പുനരുജ്ജീവനം, ആൽഗൽ, സൂക്ഷ്മജീവികളുടെ വളർച്ച, വിളകളുടെ പ്രവർത്തനക്ഷമത, സൂക്ഷ്മജീവികളുടെ അതിജീവനക്ഷമത, ബഹിരാകാശത്തെ വൈജ്ഞാനിക പ്രകടനം, സയനോബാക്ടീരിയയുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം മൈക്രോഗ്രാവിറ്റിയിൽ മാർഗദർശനമേകുന്ന പരീക്ഷണങ്ങൾ നടത്തി. ഈ പഠനങ്ങൾ മനുഷ്യ ബഹിരാകാശ യാത്രയെയും മൈക്രോഗ്രാവിറ്റി ശാസ്ത്രത്തെയും കുറിച്ചുള്ള ആഗോള ധാരണയെ ആഴത്തിലാക്കുകയും ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് നിർണായക വിവരങ്ങൾ നൽകുകയും ചെയ്യും.

ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ ആഗോള സ്ഥാനം ഗണ്യമായി ഉയർത്തുന്നതാണ് ഈ വിജയകരമായ ദൗത്യം. ഗഗൻയാൻ, ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ അഭിലാഷത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. മനുഷ്യ ബഹിരാകാശ പര്യവേഷണത്തിൽ മുൻപന്തിയിൽ നിൽക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു.
ഇന്ത്യയുടെ ബഹിരാകാശ ശേഷിയിലുള്ള അചഞ്ചലമായ വിശ്വാസം, സ്ഥിരമായ മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെ രാജ്യത്തെ പുതിയ അതിർത്തികൾ കണ്ടെത്താനും ബഹിരാകാശ യാത്രാ രാഷ്ട്രങ്ങൾക്കിടയിൽ ഒരു നേതാവായി ഉയർന്നുവരാനും പ്രാപ്തമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണവും നിർണ്ണായകവുമായ നേതൃത്വത്തെയും മന്ത്രിസഭ പ്രശംസിക്കുന്നു.

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനമായി ചരിത്രത്തിൽ രേഖപ്പെടുത്തിയ 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ ലാൻഡിംഗ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ സമീപകാല നാഴികക്കല്ലായ നേട്ടങ്ങളെയും മന്ത്രിസഭ അഭിമാനത്തോടെ അനുസ്മരിക്കുന്നു. അതുപോലെ, 2023 ൽ ആരംഭിച്ച ഇന്ത്യയുടെ ആദിത്യ-എൽ 1 ദൗത്യം സൗരോർജ്ജ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ധാരണയെ ഗണ്യമായി വർദ്ധിപ്പിച്ചു. ഈ നേട്ടങ്ങൾ ശാസ്ത്ര മികവിന്റെയും ദേശീയ സ്വാശ്രയത്വത്തിന്റെയും ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു.

ബഹിരാകാശ മേഖലയിലെ സുസ്ഥിരമായ പരിഷ്കാരങ്ങളിലൂടെ, ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഗവൺമെന്റ് അഭൂതപൂർവമായ വളർച്ചയ്ക്ക് വഴിയൊരുക്കി. ഈ മേഖലയിലെ ഏകദേശം 300 പുതിയ സ്റ്റാർട്ടപ്പുകളുടെ ആവിർഭാവം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. മാത്രമല്ല, നൂതനാശയം, സംരംഭകത്വം, സാങ്കേതികവിദ്യാധിഷ്ഠിത വികസനം എന്നിവയുടെ ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ദൗത്യം വെറുമൊരു വ്യക്തിഗത വിജയം മാത്രമല്ല - പുതിയ തലമുറയിലെ യുവ ഇന്ത്യക്കാർക്ക് ഇത് പ്രചോദനത്തിന്റെ ഒരു ദീപസ്തംഭമാണ്. ഇത് ശാസ്ത്രബോധം ജ്വലിപ്പിക്കുകയും ജിജ്ഞാസ വർദ്ധിപ്പിക്കുകയും ശാസ്ത്രത്തിൽ തൊഴിൽ പിന്തുടരാനും നൂതനാശയം സ്വീകരിക്കാനും എണ്ണമറ്റ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ, 2047 ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദേശീയ ദൃഢനിശ്ചയത്തിന് ഈ ദൗത്യം ഊർജ്ജം പകരുമെന്ന് മന്ത്രിസഭ ഉറച്ചു വിശ്വസിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.