എരുമേലി അസംപ്ഷൻ ഫൊറോന ഇടവക ഇടവക ദിനാചരണവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കവും
എരുമേലി : ഈ സ്വാതന്ത്ര്യ ദിനത്തിൽ ഏഴര പതിറ്റാണ്ടിലേക്ക് എത്തുകയാണ് എരുമേലി അസംപ്ഷൻ ഫൊറോന ഇടവക. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊപ്പം ഇടവക ദിനാചരണവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കവും നടന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം മുൻ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളും സേവന പ്രവർത്തനങ്ങളുമാണ് പ്ലാറ്റിനം ജൂബിലി ഭാഗമായി നടത്തുന്നത്. 1952 ലാണ് എരുമേലി അസംപ്ഷൻ ഇടവകയുടെ തുടക്കം. 1952 ആഗസ്ത് 15 ന് അന്നത്തെ ചങ്ങനാശ്ശേരി രൂപത മെത്രാനായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ട് ആണ് എരുമേലി അസംപ്ഷൻ ഇടവക സ്ഥാപിച്ചത്. 1975 ആഗസ്ത് 15 ന് അന്നത്തെ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ആന്റണി പടിയറ ഫൊറോനയായി ഉയർത്തി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായ ഇന്ന് വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ കാർമികത്വം വഹിച്ചു. തുടർന്ന് ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു. വികാരി റവ. ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ, അസി. വികാരി റവ. ഫാ. ഡെന്നീസ് പുതിയാപറമ്പിൽ, കൈക്കാരന്മാരായ എ സി ജോൺ ആനകുത്തിയ്ക്കൽ, ഒ ജെ ജോൺ ഒഴുകയിൽ, സജി ജോർജ് തകിടിയേൽ, പാരീഷ് കൗൺസിൽ സെക്രട്ടറി ബെന്നി കൊച്ചുകരിമ്പനാൽ, എഫ്സിസി മദർ സുപ്പീരിയർ സി. വിമൽ റോസ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി


