മോൻസ് ജോസഫിനു ജലവിഭവം, രജിസ്ട്രേഷൻ വകുപ്പുകൾ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പലവട്ടം നിറഞ്ഞ ചർച്ചകളിൽ കേരള കോണ്‍ഗ്രസ് ലീഡർ പി.ജെ. ജോസഫും നേതാക്കളും പങ്കെടുത്തിരുന്നു. ഏഴ് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചു നിന്നു. ഒരു മന്ത്രിയും ചീഫ് വിപ്പും തരാമെന്നു കോണ്‍ഗ്രസും അറിയിച്ചു.
ഇന്ന് രാവിലെയും ഇതുസംബന്ധിച്ച ചർച്ചകളിൽ പുരോഗതിയായില്ല. ആദ്യം കൃഷി വകുപ്പായിരുന്നു കേരള കോണ്‍ഗ്രസിന് നിയുക്ത മുഖ്യമന്ത്രിയുടെ ഓഫർ. ഉച്ചകഴിഞ്ഞു നടന്ന ചർച്ചയിലാണ് രണ്ടു വകുപ്പുകളെന്ന നിർദേശമുയർന്നത്.
മോൻസ് ജോസഫിന് ജലവിഭവ വകുപ്പും ഒപ്പം രജിസ്ട്രേഷൻ വകുപ്പുമെന്ന നിർദേശമുയർന്നു. കൂടാതെ ഗവണ്മെന്റ് ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം വഴങ്ങിയത്. തൊടുപുഴയിൽ നിന്നു ജയിച്ച അപു ജോണ്‍ ജോസഫിനെ ചീഫ് വിപ്പ് സ്ഥാനത്തേയ്ക്കു പരിഗണിച്ചു.


