മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ഡി.എം.ഒ

കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം

Feb 14, 2025
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ഡി.എം.ഒ
vairal haippattis

കോട്ടയം: സമീപ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായും ഡി.എം.ഒ. അറിയിച്ചു.


കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ  എ, ഇ. വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി.സി.ഡി. എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും.

മഞ്ഞപ്പിത്തത്തിന്റെ  രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എ, ഇ വിഭാഗങ്ങൾക്ക്  15 ദിവസം മുതൽ 60 ദിവസം വരെയും ബി, സി,ഡി. വിഭാഗങ്ങൾക്ക്  15 ദിവസം മുതൽ 6 മാസം വരെയും സമയമെടുക്കാം.
നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങളിൽ ഇതു ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തി ആയവരിൽ പലപ്പോഴും ഗൗരവമാകാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.

ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ്.

രോഗ പ്രതിരോധ നടപടികൾ


വ്യക്തി ശുചിത്വം


ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
കുഞ്ഞുങ്ങളുടെ കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിയ്ക്കുക.
മലവിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
പരിസര ശുചിത്വം
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക.
മലമൂത്രവിസർജനം കക്കൂസിൽ മാത്രം ചെയ്യുക.
കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക.
വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക.
ഈച്ച ശല്യം ഒഴിവാക്കുക.
കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽ നിന്ന് അകലെയായിരിക്കണം.
പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക.
ആഹാര ശുചിത്വം.
ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.
പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക.
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക.
കുപ്പിപ്പാൽ ഒഴിവാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ  ഉപയോഗിയ്ക്കുക.
വെള്ളം എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.
കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിയ്ക്കുക.
കിണറിനു ചുറ്റും മതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക.
ചെറുതും വലുതുമായ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക.
ഉത്സവങ്ങൾ, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം .
പാനീയങ്ങൾ തയ്യാറാക്കുന്നവരും വിൽപന നടത്തുന്നവരും, വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ  ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക.
ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും വിനോദ യാത്രക്ക് പോകുമ്പോഴും ഭക്ഷണ  പാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
കൂടുതൽ പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.