പേവിഷ വിമുക്ത കോട്ടയം; പദ്ധതിക്ക് തുടക്കം

കോട്ടയം: പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന 'റാബിസ് ഫ്രീ കേരള പദ്ധതി'യുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്്.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പേവിഷ വിമുക്തമാക്കാനുള്ള പരിശ്രമങ്ങളുമായി പൊതു സമൂഹം സഹകരിക്കണമെന്നു മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ, ഹരിത കർമസേന, വിവിധ എൻ.ജി.ഒകൾ തുടങ്ങിയവയുടെയും സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിന് പോർട്ടബിൾ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ)സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന 15 സെന്ററുകൾക്ക് പുറമേയാണിത്. 15 എ. ബി. സി. സെന്ററുകൾ പൂർത്തിയായി വരുന്നുണ്ട്. പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയ പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യമരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേവിഷബാധ പ്രതിരോധത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ പരിപാടികളിലും പൊതു അവബോധ പ്രചരണങ്ങളിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.
റാബീസ് ടാസ്‌ക് ഫോഴ്സ് വാഹനത്തിന്റെ താക്കോൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മനോജ് കുമാറിനും കാവ പ്രതിനിധികൾക്കും കൈമാറി. പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. പേവിഷബാധ വിമുക്ത കോട്ടയം ധാരണാപത്രം മന്ത്രി ജെ.ചിഞ്ചുറാണി കാവ പ്രതിനിധികൾക്ക് കൈമാറി.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്കുമാർ, കാവ ക്യാമ്പയിൻ ഡയറക്ടർ ഡോ. പ്രാപ്തി ബജാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ, മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ എന്നിവർ പ്രസംഗിച്ചു.
മന്ത്രിമാർ എ.ബി.സി. സെന്ററും വടവാതൂർ ഡയറിയും സന്ദർശിച്ചു
കോട്ടയം: പേവിഷ വിമുക്ത കോട്ടയം പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ, സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ കോടിമതയിലെ എ.ബി.സി. സെന്ററും തുടർന്ന് വടവാതൂരിലെ മിൽമ ഡയറിയും സന്ദർശിച്ചു. എ. ബി. സി. സെന്ററിൽ നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുമടക്കം ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ മന്രതിമാർ നേരിട്ട് വിലയിരുത്തി.
വടവാതൂർ ഡയറിയിലെത്തിയ മന്ത്രിമാർ മിൽക്ക് പ്ലാന്റിലെത്തി പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി. ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മിൽമയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്ലൈഡ് ഷോയും മന്ത്രിമാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ സി.എൻ. ശ്രീവത്സം പിള്ള, മാനേജിങ് ഡയറക്ടർ വിത്സൺ ജെ. പിറവിക്കാട്ട് എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
ഫോട്ടോക്യാപ്ഷൻ:
1 പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതി കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിഷ ജെ. ചിഞ്ചുറാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ സമീപം.