പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഫെബ്രുവരി ആറിന് കാസർകോട് നിന്നും ആരംഭിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാല് മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നിൽ നിന്നും പുതുയുഗ യാത്രാ നായകനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, എഐസിസി പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി തുടങ്ങി മറ്റു എംപിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ചത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിന്റെ നയരേഖ കോഴിക്കോടും, ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു. 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന സംവാദവും 14 ഇടങ്ങളിൽ സംഘടിപ്പിച്ചു. പൗരപ്രമുഖരെയല്ല, മറിച്ച് പ്രശ്നങ്ങൾ കൊണ്ട് വലയുന്ന സാധാരണക്കാരെയാണ് സംവാദ പരിപാടിയിലേക്ക് യുഡിഎഫ് ക്ഷണിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർ, കർഷകർ, അങ്കണവാടി അധ്യാപകർ, ആശാ വർക്കർമാർ, ലോട്ടറി തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ, കെഎസ്ആർടിസി പെൻഷൻകാർ, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാർഥികൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവർ സംവാദ പരിപാടികളിൽ പങ്കെടുത്തു.
ഓരോ ജില്ലകളിലെയും പ്രത്യേകമായ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക ഡോക്യുമെന്റ് തയ്യാറാക്കി ജില്ലകളിലെ പ്രശ്നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടാകും. യുഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാനും അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാന തലത്തിൽ മുൻഗണന നൽകേണ്ട വിഷയങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാനും യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയത് ഏറെ സഹായകമായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ യാത്രകളിൽ നിന്നും വ്യത്യസ്തമായി, ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലേക്ക് യാത്രയെ മാറ്റാൻ സാധിച്ചു.


