തിരുവനന്തപുരം :ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനിൽ തങ്ങും. ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് രാജ്‌ഭവനിൽ മടങ്ങിയെത്തും. വ്യാഴം രാവിലെ 10ന് രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും. വെള്ളി പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.20ന് കൊച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട
റിഹേഴ്‌സലിലാണ്. രാഷ്‌ട്രപതി യാത്രചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെകയറ്റി പന്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഓടിച്ചുനോക്കും. ഇതിന്റെ ഭാഗമായി ട്രയൽ റൺനടന്നു. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും കാരണവശാൽ ഹെലികോപ്റ്റർ മാർഗം റദ്ദാക്കി റോഡ് മാർഗം രാഷ്ട്രപതിയ്ക്ക് ശബരിമല യാത്ര നടത്തേണ്ടി വന്നാൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത് എരുമേലി വഴിയാണ്. ഹെലികോപ്റ്റർ മാർഗം ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെങ്കിലും റോഡ് മാർഗം യാത്ര വേണ്ടിവന്നാൽ എരുമേലി വഴിയുള്ള ശബരിമല പാത ആണ് ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പൊൻകുന്നം, മണിമല, റാന്നി വഴി വടശേരിക്കര - പമ്പ റൂട്ടും പരിഗണിച്ചിട്ടുണ്ട്. നിലയ്ക്കലിൽ ഹെലികോപ്റ്ററിലിറങ്ങിയ ശേഷം പുതിയ ഫോർ വീൽ – ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ ആറു വാഹനങ്ങളുടെ അകമ്പടിയിലായിരിക്കും പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി മാത്രമാണ് ഗൂർഖ വാഹന സൗകര്യം അനുവദിക്കുന്നത്. മറ്റു ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. രാഷ്ട്രപതിയുടെ മല കയറുന്ന ഗൂർഖ വാഹനത്തിൽ രാഷ്ട്രപതിയെ കൂടാതെ ഗവർണറും ഭാര്യയും മന്ത്രി വി.എൻ.വാസവനുമാണ് ഉണ്ടാകുക.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.