എരുമേലി ചന്ദനക്കുടമഹോത്സവത്തിന് കൊടി ഉയർന്നു ....ജനുവരി 10 ന് ചന്ദനക്കുട ആഘോഷം
എരുമേലി :മതസൗഹാർദത്തിന്റെ മാറ്റൊലി ഉയർത്തി എരുമേലിയിൽ ജനുവരി 10 ന് ചന്ദനക്കുട ആഘോഷത്തിന് കോടി ഉയർന്നു .
ഡിസംബർ 31 വൈകുന്നേരം 6 . 30 നാണ് ചന്ദനക്കുട ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നൈനാർ ജുമാ മസ്ജിദിൽ ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചിയിൽ കൊടി ഉയർത്തിയത് . തുടർന്ന് പത്താം നാൾ ആണ് ചന്ദനക്കുട ആഘോഷം. പിറ്റേന്ന് നടക്കുന്ന
അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളലിനുള്ള ഐക്യദാർഢ്യമായാണ്
ചന്ദനക്കുട ആഘോഷം.വൈദ്യുതി ദീപങ്ങളിൽ അലങ്കരിച്ചു കൊണ്ടിരിക്കുകയാണ് നൈനാർ ജുമാ മസ്ജിദും പേട്ട ശാസ്താ ക്ഷേത്രവും. . ജമാഅത്ത് സെക്രട്ടറി മിഥുലാജ്
പുത്തൻവീട് ,വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര ,ട്രെഷറർ നൗഷാദ് കുറുംകാട്ടിൽ ,ജോയിന്റ് സെക്രട്ടറി നിഷാദ് ,ചന്ദനക്കുട ആഘോഷ കമ്മിറ്റി കൺവീനർ നൈസാം പി അഷറഫ് ,നാസർ ചക്കാലക്കൽ ,എന്നിവരും ജമാ അത്ത് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു . പത്താം ദിവസമായ ജനുവരി പത്തിന് സന്ധ്യയോടെ ആഘോഷങ്ങൾ തുടങ്ങും . അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവുമായുള്ള സൗഹൃദ സമ്മേളനം ജമാഅത്ത് ഹാളിൽ നടക്കും. തുടർന്ന് പൊതുസമ്മേളനം. മന്ത്രിമാരായ വി അബ്ദുൽ റഹ്മാൻ, റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എം പി , എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പ്രമോദ് നാരായണൻ ,ജനപ്രതിനിധികൾ ,സാമുദായിക സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും ..
ഇതിന് ശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെ ചന്ദനക്കുട ഘോഷയാത്ര പുറപ്പെടും. ചെണ്ടമേളം, ശിങ്കാരി മേളം, നിലക്കാവടി, പൂക്കാവടി, പോപ്പർ ഇവന്റ്,
സഞ്ചരിക്കുന്ന ഇശൽ ഗാനമേള, തമ്പോലം ഉൾപ്പടെ വാദ്യഘോഷങ്ങളും കലാപരിപാടികളും അണിനിരക്കും. ജില്ലാ ഭരണകൂടം, പോലിസ്, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയുടെ സ്വീകരണങ്ങളോടെ ചരള, ടൗൺ ചുറ്റി പോലിസ് സ്റ്റേഷൻ ഭാഗത്തു നിന്നും എത്തി വലിയമ്പലത്തിൽ ഘോഷയാത്ര പ്രവേശിക്കും. തുടർന്ന് ദേവസ്വം ബോർഡിന്റെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര പുലർച്ചെ പള്ളിയിൽ എത്തുന്നതോടെ കൊടിയിറങ്ങും.