നിശാഗന്ധി നൃത്തോത്സവം 14 മുതൽ
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയ്ക്ക്
 
                                    തിരുവനന്തപുരം : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്ക്കുന്ന നിശാഗന്ധി നൃത്തോത്സവം14 മുതൽ .നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയ്ക്ക്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്ക്കുന്ന നിശാഗന്ധി നൃത്തോത്സവ ഉദ്ഘാടനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വെള്ളിയാഴ്ച വൈകിട്ട് 6 ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി. രാജ്യത്തെ വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങളിലെ മികച്ച കലാകാരൻമാരെ നിശാഗന്ധി നൃത്തോത്സവത്തിൽ ഒരുമിച്ച് കൊണ്ടുവരും.
14 മുതൽ 20 വരെയാണ് പരിപാടിയി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ വൈവിധ്യമാർന്ന ക്ലാസിക്കൽ നൃത്ത രൂപങ്ങൾ അവതരിപ്പിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗങ്ങളിലെ പ്രഗത്ഭർ നൃത്തോത്സവത്തിൽ അണിനിരക്കും. നിശാഗന്ധി നൃത്തോത്സവത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനെ തുടർന്ന് പാർശ്വനാഥ് എസ് ഉപാധ്യായാ, ആദിത്യ പി വി എന്നിവർ ഭരതനാട്യം അവതരിപ്പിക്കും. രാത്രി 8.30ന് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിക്കുന്ന കഥക് അരങ്ങേറും. ശനിയാഴ്ച 6.15 ന് ഒഡീസി നർത്തകരായ ബിദ്യ ദാസ്, ലക്കി പ്രജ്ഞ പ്രതിഷ്ഠിത മൊഹന്തി എന്നിവർ വേദിയിലെത്തും. 6.45 ന് അമൃത ലാഹിരിയുടെ കുച്ചിപ്പുടി. 8.00 ന് ഡോ. മേതിൽ ദേവികയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോടെ രണ്ടാംദിനം സമാപിക്കും.
16ന് വൈകിട്ട് 6.15 ന് സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടത്തോടെ ആരംഭിക്കുന്ന നൃത്തോത്സവത്തിൽ 6. 45 ന് വിദ്യാ സുബ്രഹ്മണ്യൻ ഭരതനാട്യം അവതരിപ്പിക്കും. രാത്രി 8.00 ന് വൈജയന്തി കാശിയുടെയും പ്രതീക്ഷാ കാശിയുടെയും കുച്ചിപ്പുടി. 17 വൈകിട്ട് 6.15 ന് ലക്ഷ്മി രഘുനാഥിൻറെ കുച്ചുപ്പുടിയും 6.45 ന് ഡോ. ജാനകി രംഗരാജൻറെ ഭരതനാട്യവും അരങ്ങേറും. കഥക് നൃത്ത ജോഡികളായ ഹരിയുടെയും ചേതനയുടെയും പരിപാടി രാത്രി എട്ടിനാണ്. 18 വൈകിട്ട് 6.15 ന് അമൃത ജയകൃഷ്ണൻറെ ഭരതനാട്യത്തോടെ നൃത്തോത്സവം ആരംഭിക്കും. തുടർന്ന് 6. 45 ന് അനിതാ ശർമ്മയുടെ സത്രിയ. രാത്രി എട്ടിന് ശ്രീലക്ഷ്മി ഗോവർദ്ധനൻറെയും സംഘത്തിൻറെയും കുച്ചിപ്പുടി.
19 വൈകിട്ട് 6.15 ന് ഐശ്വര്യ മീനാക്ഷിയുടെ കുച്ചിപ്പുടി, 6. 45 ന് സുജാത മൊഹബത്രയുടെ ഒഡീസി, എട്ടിന് മീരാദാസിൻറെയും സംഘത്തിൻറെയും ഒഡീസി, ഒൻപതിന് സുനിത വിമലിൻറെ ഭരതനാട്യം എന്നിവയാണ് അരങ്ങേറുക. സമാപന ദിവസമായ വ്യാഴാഴ്ച വൈകിട്ട് 6: 15 ന് അർജുൻ സുബ്രഹ്മണ്യൻ ഭരതനാട്യം അവതരിപ്പിക്കും. 6. 45 ന് ഡോ.നീന പ്രസാദിൻറെ മോഹിനിയാട്ടം, എട്ടിന് തിങ്കോം ബ്രോജൻ കുമാർ സിൻഹയും ഗ്രൂപ്പും അവതരിപ്പിക്കുന്ന മണിപ്പൂരി. ഒമ്പതിന് നടക്കുന്ന പ്രിയാ അക്കോട്ടിൻറെ ഭരതനാട്യത്തോടെ നൃത്തോത്സവം സമാപിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            