മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

May 6, 2025
മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

കോട്ടയം: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു.
അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.
മഴ ശക്തമാകുന്ന ദിവസങ്ങളിൽ ജില്ലാ- താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും.

രണ്ടു ദിവസം തുടർച്ചയായി മഴ പെയ്യുന്ന വില്ലേജുകളിലെ പാറമടകളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവെപ്പിക്കും.
പൊതുസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും അതുറപ്പുവരുത്തുകയും ചെയ്യണം.
തദ്ദേശ എൻജിനീയറിങ് വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിച്ച് നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കും.
എല്ലാ സ്‌കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ-സ്വയംഭരണ എൻജിനീയറിങ് വിഭാഗം വിലയിരുത്തും. അറ്റകുറ്റപ്പണികൾ നടത്തി അധ്യയനം നടത്താൻ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനാണ് ചുമതല.
ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും നഗരസഭകൾക്ക് രണ്ടുലക്ഷം രൂപ വീതവും ദുരന്തപ്രതികരണ നിധിയിൽ നിന്നനുവദിക്കും.ക്യാമ്പുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. മഴക്കാല രോഗങ്ങൾക്കുള്ള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നുറപ്പാക്കും.
പക്ഷികൾക്കും മൃഗങ്ങൾക്കും മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതി തയാറാക്കും. മരുന്നുകളും ഉറപ്പാക്കും.  മുഴുവൻ പാലങ്ങളുടെയും ബലം പരിശോധിച്ച് മഴക്കാലത്ത് വാഹന ഗതാഗതം നിരോധിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കും.
 കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്ക് നൽകിയ ടി.വി., മൊബൈൽ ഫോൺ എന്നിവ തഹസീൽദാർമാർക്ക്  ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.