ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും
കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലിരുത്തി

കോട്ടയം: ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിക്കും.
എരുമേലിയിൽ 24 മണിക്കൂറും സ്പെഷ്യൽ കൺട്രോൾ റൂം പ്രവർത്തിക്കും. എരുമേലി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണമുണ്ടാകും. കണമല റൂട്ടിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. കോട്ടയം റെയിവൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കും.
തീർത്ഥാടനപാതയിലും പ്രധാന കേന്ദ്രങ്ങളിലും മുടക്കമില്ലാത്ത വൈദ്യുതി വിതരണവും വെളിച്ചവും കെ.എസ്.ഇ.ബി. ഉറപ്പുവരുത്തും. അഗ്‌നിരക്ഷാസേന എരുമേലിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താത്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കും.
പൊതു സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് മുറിച്ചുമാറ്റും.
ഹൃദ്രോഗ ചികിത്സയടക്കമുള്ള ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് ആംബുലൻസ് സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കും. എരുമേലിയിൽ 24 മണിക്കൂറും മെഡിക്കൽ സൗകര്യം ഉണ്ടാകും.
ആർ.ടി.ഒയുടെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ ആറു സ്‌ക്വാഡുകൾ പ്രവർത്തിക്കും. എരുമേലിയിൽ കൺട്രോൾ റൂമും ഉണ്ടാകും. അപകടങ്ങൾ ഉണ്ടായാൽ അടിയന്തര നടപടികൾക്കായി ക്വിക്ക് റെസ്പോൺസ് ടീമും പ്രവർത്തിക്കും.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ്, ഏറ്റുമാനൂർ, എരുമേലി എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കും. എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ എക്സൈസിൻറെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഏർപ്പെടുത്തും.
കോട്ടയം, എരുമേലി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്കായി കെ.എസ്.ആർടി.സി 50 ബസുകൾ കൂടുതലായി എത്തിക്കും. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും.
ഭക്ഷണശാലകളിൽ നിരന്തര പരിശോധന നടത്തണമെന്നും, മുടക്കമില്ലാത്ത കുടിവെള്ള വിതരണം, കൃത്യമായ മാലിന്യനീക്കം, ഹോട്ടൽജീവനക്കാർക്ക് ഹെൽത്ത് കാർഡ്,
സുഗമമായ പാർക്കിംഗ് തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ശ്രീജിത്ത്, ആർ.ഡി.ഒ. ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.