ന്യൂഡൽഹി : 2025 ആഗസ്ത് 15
തന്റെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയെ ഉയർച്ചയുടെ അടുത്ത അധ്യായത്തിലേക്ക് എത്തിക്കുന്നതിനുള്ള കുതിപ്പിന്റെ വിക്ഷേപണത്തറയാക്കി ചെങ്കോട്ടയെ മാറ്റി. 79-ാം സ്വാതന്ത്ര്യദിനത്തിൽ, ഭാവിയിലേക്കുള്ള വെറുമൊരു ചുവടുവയ്പ്പിനല്ല, മറിച്ച് വലിയ കുതിപ്പിന് തയ്യാറായ ഒരു രാഷ്ട്രത്തെ സംബന്ധിച്ച നിരവധി ധീരമായ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് വികസിപ്പിക്കുന്നതു മുതൽ ജെറ്റ് എഞ്ചിനുകൾ നിർമിക്കുന്നതു വരെ, ആണവ ശക്തി പത്തിരട്ടിയാക്കി വികസിപ്പിക്കുന്നതു മുതൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ വരെ, അദ്ദേഹത്തിന്റെ സന്ദേശം അസന്ദിഗ്ധമായിരുന്നു: ഭാരതം സ്വന്തം വിധി സ്വയം നിർവചിക്കും, സ്വന്തം നിബന്ധനകൾ നിശ്ചയിക്കും, 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടും.
പ്രധാന പ്രഖ്യാപനങ്ങൾ:
1. സെമികണ്ടക്ടർ: നഷ്ടമായ ദശകങ്ങളിൽ നിന്ന് മിഷൻ മോഡിലേക്ക്
50-60 വർഷങ്ങൾക്ക് മുമ്പ് സെമികണ്ടക്ടർ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ "മുളയിലേ തന്നെ നശിപ്പിക്കപ്പെട്ടു"വെന്നും, അതേസമയം മറ്റ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിച്ചുവെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ത്യ ഇപ്പോൾ മിഷൻ മോഡിലേക്ക് മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ വർഷം അവസാനത്തോടെ, രാജ്യം അതിന്റെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറക്കും.
2. 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി പത്തിരട്ടിയായി വർദ്ധിക്കും
അടുത്ത രണ്ട് ദശകത്തിനുള്ളിൽ ആണവോർജ്ജ ഉൽപാദന ശേഷി പത്തിരട്ടിയിലധികം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമായി 10 പുതിയ ആണവ റിയാക്ടറുകളുടെ പണി പുരോഗമിക്കുന്നു.
3. ജിഎസ്ടി പരിഷ്കാരങ്ങൾ- ഒരു ദീപാവലി സമ്മാനം
പുതിയ തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടും. ഇത് അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും എംഎസ്എംഇകൾക്കും പ്രാദേശിക വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുകയും ചെയ്യും.
4. ഭാരതത്തിനായി പരിഷ്കരണ ദൗത്യ സംഘം
പുതു തലമുറ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സമർപ്പിത പരിഷ്കരണ ദൗത്യ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ചുവപ്പുനാടയുടെ തടസ്സങ്ങൾ ഒഴിവാക്കുക, ഭരണം നവീകരിക്കുക എന്നിവയാണ് ഇതിന്റെ കർത്തവ്യങ്ങൾ.
5. 1 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതി
പുതുതായി ജോലിയിൽ പ്രവേശിച്ച യുവാക്കൾക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കുന്ന 1 ലക്ഷം കോടി രൂപയുടെ ഒരു തൊഴിൽ പദ്ധതി പ്രധാനമന്ത്രി മോദി ആരംഭിച്ചു. സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള പാലം ശക്തിപ്പെടുത്തിക്കൊണ്ട് 3 കോടി യുവ ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
6. ശക്തമായ ജനസംഖ്യാ ദൗത്യം
അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇത്തരം ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും, ഇന്ത്യയിലെ പൗരന്മാരുടെ ഐക്യം, സമഗ്രത, അവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഒരു ശക്തമായ ജനസംഖ്യാ ദൗത്യം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
7. ഊർജ്ജ സ്വാതന്ത്ര്യം - സമുദ്ര മന്ഥൻ ആരംഭിക്കുന്നു
ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു പങ്ക് ഇപ്പോഴും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സൗരോർജ്ജം, ഹൈഡ്രജൻ, ജലവൈദ്യുത പദ്ധതി, ആണവോർജ്ജം എന്നിവയുടെ വിപുലീകരണങ്ങൾക്കൊപ്പം, സമുദ്രവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി നാഷണൽ ഡീപ്പ് വാട്ടർ എക്സ്പ്ലോറേഷൻ മിഷൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
8. ഇന്ത്യയിൽ നിർമ്മിച്ച ജെറ്റ് എഞ്ചിനുകൾ - ഒരു ദേശീയ ലക്ഷ്യം
കോവിഡ് കാലത്ത് വാക്സിനുകളും, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐയും നിർമ്മിച്ചതുപോലെ, നമ്മുടെ ജെറ്റ് എഞ്ചിനുകൾ നമ്മൾ തന്നെ നിർമ്മിക്കണമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. നമ്മുടെ ശാസ്ത്രജ്ഞരോടും യുവാക്കളോടും ഇത് ഒരു ലക്ഷ്യമായി ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
SK-MRD
*****
79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ അഭിസംബോധന: വികസിത ഇന്ത്യ 2047-നായുള്ള കാഴ്ചപ്പാട്
ന്യൂഡൽഹി : 2025 ആഗസ്ത് 15
79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് 103 മിനിറ്റു നീണ്ട തന്റെ ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗം നടത്തി. ‘വികസിത ഇന്ത്യ 2047’-നായുള്ള ധീരമായ മാർഗരേഖ അദ്ദേഹം അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നൂതനത്വം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുള്ളവരെ ആശ്രയിക്കുന്ന രാഷ്ട്രമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ യാത്ര പ്രധാനമന്ത്രി എടുത്തുകാട്ടി.
പ്രധാന ആശയങ്ങളും പ്രഖ്യാപനങ്ങളും:
1. ഭീഷണിയില്ല, വിട്ടുവീഴ്ചയില്ല: പഹൽഗാം ആക്രമണത്തിനുശേഷം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നെ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന്റെ ആവിഷ്കാരമായി പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ച്, ഭീകരശൃംഖലകളും പാകിസ്ഥാൻ ആസ്ഥാനമായുള്ള അടിസ്ഥാനസൗകര്യങ്ങളും തകർത്തു. ഇന്ത്യ ഇനി ആണവഭീഷണികൾക്കു വഴങ്ങാത്ത പുതിയ യുഗത്തിന്റെ സൂചന നൽകി.
· സിന്ധുനദീജല ഉടമ്പടി സംബന്ധിച്ച്, “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. സിന്ധുനദീജല ഉടമ്പടി അന്യായമാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു. നമ്മുടെ കർഷകർ കഷ്ടപ്പെടുമ്പോൾ സിന്ധുനദീജല സംവിധാനത്തിൽനിന്നുള്ള വെള്ളം ശത്രുവിന്റെ ഭൂമിക്കു ജലസേചനം നൽകി.” – അദ്ദേഹം പറഞ്ഞു.
· ഇന്ത്യ ഇനി ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഈ പ്രസ്താവന ആവർത്തിച്ചുറപ്പിച്ചു. കൂടാതെ തദ്ദേശീയ സാങ്കേതികവിദ്യയെയും പ്രതിരോധസംവിധാനങ്ങളെയും പൂർണമായും ആശ്രയിച്ച്, വേഗത്തിലും നിർണായകമായും പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ഈ പ്രവർത്തനം അടിവരയിടുന്നു.
2. സ്വയംപര്യാപ്ത ഇന്ത്യ, സാങ്കേതികവിദ്യ, വ്യവസായം എന്നിവയ്ക്കു കരുത്തേകൽ: “മറ്റുള്ളവരെ ആശ്രയിക്കുന്നതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. ആശ്രയിക്കൽ പതിവാകുമ്പോൾ, അതു നിർഭാഗ്യകരമാണ്. അതുകൊണ്ടാണു നാം സ്വയംപര്യാപ്തരാകാൻ ബോധവാന്മാരാകുകയും പ്രതിജ്ഞാബദ്ധരാകുകയും ചെയ്യേണ്ടത്. സ്വയംപര്യാപ്തത എന്നതു കയറ്റുമതിയെയോ ഇറക്കുമതിയെയോ രൂപയെയോ അല്ലെങ്കിൽ ഡോളറിനെയോ കുറിച്ചല്ല. അതു നമ്മുടെ കഴിവുകളെക്കുറിച്ചും സ്വന്തമായി നിൽക്കാനുള്ള നമ്മുടെ ശക്തിയെക്കുറിച്ചുമാണ്.” - പ്രധാനമന്ത്രി പറഞ്ഞു.
· അതുകൊണ്ടാണ് 2025-ഓടെ ഇന്ത്യ ആദ്യത്തെ ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പ് പുറത്തിറക്കുമെന്നും ആണവ മേഖല സ്വകാര്യ മേഖലയ്ക്കു തുറന്നുകൊടുക്കുകയും ഊർജത്തിലും സാങ്കേതികവിദ്യയിലും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
· ജെറ്റ് എൻജിനുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, വളങ്ങൾ, മറ്റു നിർണായക സാങ്കേതികവിദ്യകൾ എന്നിവ തദ്ദേശീയമായി നവീകരിച്ച് ഉൽപ്പാദിപ്പിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ അദ്ദേഹം എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് യുവാക്കളോട്, അഭ്യർഥിച്ചു. സ്വയംപര്യാപ്തവും ശക്തവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ രാജ്യമായി ഭാവിയിൽ ഇന്ത്യയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
· ഭാവിക്കായി നിർണായകമായ വിഭവങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള ഇന്ത്യയുടെ ധീരമായ നടപടികളും പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. നിർണായക ധാതുകൾക്കായുള്ള ദേശീയ ദൗത്യത്തിലൂടെ, ഊർജം, വ്യവസായം, പ്രതിരോധം എന്നിവയ്ക്ക് ആവശ്യമായ ധാതുക്കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ രാജ്യം 1200 സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.
· ഈ ധാതുക്കൾ നിയന്ത്രിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുമെന്നും വ്യാവസായിക-പ്രതിരോധ മേഖലകളെ യഥാർഥത്തിൽ സ്വയംപര്യാപ്തമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു സഹായകമാകുന്ന ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ഇന്ത്യയുടെ സമുദ്ര ഊർജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തുകയും ഊർജസ്വയംപര്യാപ്തത വർധിപ്പിക്കുകയും വിദേശ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ പൂർണമായി സ്വതന്ത്രവും ശക്തവുമായ ഇന്ത്യയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് സാധ്യമാകും.
3. “ലോകത്തിന്റെ ഔഷധശാല” എന്ന നിലയിൽ ഇന്ത്യയുടെ ശക്തി ഉയർത്തിക്കാട്ടി, മരുന്നുകളിലും നവീകരണത്തിലും സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി മോദി രാജ്യത്തോട് ആഹ്വാനം ചെയ്തു. “മാനവരാശിയുടെ ക്ഷേമത്തിനായി ഏറ്റവും മികച്ചതും താങ്ങാനാകുന്നതുമായ മരുന്നുകൾ നൽകുന്നതു നമ്മളല്ലേ?” എന്ന് അദ്ദേഹം ആരാഞ്ഞു.
· ആഭ്യന്തര ഔഷധ നവീകരണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി അദ്ദേഹം എടുത്തുകാട്ടി. പുതിയ മരുന്നുകൾ, വാക്സിനുകൾ, ജീവൻ രക്ഷിക്കുന്ന ചികിത്സകൾ എന്നിവ പൂർണമായും ഇന്ത്യക്കുള്ളിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. കോവിഡ്-19 കാലത്ത് ഇന്ത്യയുടെ തദ്ദേശീയ വാക്സിനുകളും കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളും ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ജീവൻ രക്ഷിച്ചെന്ന ഉദാഹരണം ചൂണ്ടിക്കാട്ടി, ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഈ നവീകരണ മനോഭാവം വികസിപ്പിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.
· പുതിയ മരുന്നുകൾക്കും മെഡിക്കൽ സാങ്കേതികവിദ്യകൾക്കും പേറ്റന്റുകൾ നേടാൻ അദ്ദേഹം ഗവേഷകരോടും സംരംഭകരോടും ആഹ്വാനം ചെയ്തു. ഇതിലൂടെ ഇന്ത്യക്കു സ്വന്തം ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമല്ല, ആഗോള ക്ഷേമത്തിനു സംഭാവനയേകാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സ്വയംപര്യാപ്തതയും നവീകരണവും കൈവരിക്കുന്ന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
4. സുദർശനചക്രദൗത്യം - പ്രതിരോധം ശക്തിപ്പെടുത്തൽ: ഇന്ത്യയുടെ ആക്രമണപരവും പ്രതിരോധപരവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-പുരാണ പൈതൃകത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു പ്രധാനമന്ത്രി മോദി സുദർശനചക്രദൗത്യം സമാരംഭിച്ചു. “നമ്മെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതു ശ്രമത്തെയും പരാജയപ്പെടുത്തുന്നതിനായി ശക്തമായ ആയുധ സംവിധാനം സൃഷ്ടിക്കാൻ ഇന്ത്യ സുദർശനചക്രദൗത്യം ആരംഭിക്കുകയാണ്” - അദ്ദേഹം പറഞ്ഞു.
· ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുന്നതിനും ദ്രുതവും കൃത്യവും ശക്തവുമായ പ്രതിരോധ പ്രതികരണങ്ങൾ വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. “2035-ഓടെ എല്ലാ പൊതുസ്ഥലങ്ങളും വിപുലീകരിച്ച രാജ്യവ്യാപക സുരക്ഷാകവചത്താൽ മൂടപ്പെടും” - പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. ഇതു രാജ്യത്തിനു സമഗ്രമായ സംരക്ഷണം ഉറപ്പാക്കുകയും സ്വയംപര്യാപ്തമായ പ്രതിരോധത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രദർശിപ്പിക്കുകയും ചെയ്യും.
5. അടുത്തതലമുറ പരിഷ്കാരങ്ങൾ: സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, ചട്ടങ്ങൾ, നടപടിക്രമങ്ങൾ എന്നിവ അഴിച്ചുപണിയാൻ ലക്ഷ്യമിട്ടുള്ള അടുത്തതലമുറ സാമ്പത്തിക പരിഷ്കാരങ്ങൾക്കായുള്ള ദൗത്യസംഘം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
· അനാവശ്യമായ 40,000-ത്തിലധികം ചട്ടങ്ങൾ പാലിക്കലും കാലഹരണപ്പെട്ട 1500-ലധികം നിയമങ്ങളും ഗവണ്മെന്റ് ഇതിനകം നിർത്തലാക്കിയിട്ടുണ്ടെന്നും ഏറ്റവും പുതിയ പാർലമെന്റ് സമ്മേളനത്തിൽ 280-ലധികം വ്യവസ്ഥകൾ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭാവിയിൽ, ദീപാവലിയോടെ നടപ്പിക്കാൻ ഉദ്ദേശിക്കുന്ന അടുത്തതലമുറ GST പരിഷ്കാരങ്ങൾ ദൈനംദിന അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കും. ഇത് MSME-കൾക്കും പ്രാദേശിക വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യും. അതോടൊപ്പം, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും കൂടുതൽ കാര്യക്ഷമവും പൗരസൗഹൃദപരവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
6. പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയിലൂടെ യുവജന ശാക്തീകരണം: ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചത്തിനു കരുത്തേകുന്നതിനും രാജ്യത്തിന്റെ യുവാക്കൾ അതിന്റെ വളർച്ചയിൽ കേന്ദ്ര പങ്കുവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, പ്രധാനമന്ത്രി മോദി ഒരു ലക്ഷം കോടി രൂപയുടെ തൊഴിൽ പദ്ധതിയായ പിഎം വികസിത് ഭാരത് റോസ്ഗർ യോജന ആരംഭിച്ചു. പുതിയതായി തൊഴിൽ ലഭിക്കുന്ന യുവാക്കൾക്ക് ₹15,000 വീതം നൽകും. മൂന്നുകോടി ഇന്ത്യൻ യുവാക്കളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
· ഈ സംരംഭം ഇന്ത്യയുടെ ജനസംഖ്യാ സാധ്യതകളെ യഥാർഥ സാമ്പത്തിക-സാമൂഹ്യ അഭിവൃദ്ധിയിലേക്കു പരിവർത്തനം ചെയ്യുമെന്നും, സ്വതന്ത്ര ഇന്ത്യയിൽനിന്നു സമൃദ്ധ ഇന്ത്യയിലേക്കുള്ള പാലം ശക്തിപ്പെടുത്തുമെന്നും, രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും സജീവമായി സംഭാവന നൽകാൻ യുവാക്കളെ ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
7. ഊർജ-ആണവ സ്വയംപര്യാപ്തത: ഇന്ത്യയുടെ ഭാവിക്കു നിർണായകമായ വിഭവങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള ധീരമായ നടപടികളും പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. നിർണായക ധാതുകൾക്കായുള്ള ദേശീയ ദൗത്യത്തിലൂടെ, ഊർജം, വ്യവസായം, പ്രതിരോധം എന്നിവയ്ക്ക് ആവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ രാജ്യം 1200 സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.
· ഈ ധാതുക്കളുടെ നിയന്ത്രണം തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വ്യാവസായിക-പ്രതിരോധ മേഖലകൾ സ്വയംപര്യാപ്തമായി നിലനിൽക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതിനുപുറമെ, ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ഇന്ത്യയുടെ ആഴക്കടൽ ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഊർജസ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും വിദേശ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യും. ഇതു പൂർണമായും സ്വതന്ത്രവും ശക്തവുമായ ഇന്ത്യയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്.
· സംശുദ്ധ ഊർജത്തിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടങ്ങൾ എടുത്തുകാട്ടി, നിശ്ചയിച്ചതിനേക്കാൾ അഞ്ചുവർഷംമുമ്പ്, 2025-ൽ രാജ്യം 50% സംശുദ്ധ ഊർജം എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
· ഊർജസുരക്ഷയും സുസ്ഥിര വളർച്ചയും ഉറപ്പാക്കി, 2047 ഓടെ ഇന്ത്യയുടെ ആണവോർജ ഉൽപ്പാദനശേഷി പത്തിരട്ടി വർധിപ്പിക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. 10 പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യ ഊർജഇറക്കുമതിയെ ആശ്രയിക്കുന്നില്ലെങ്കിൽ, ലാഭിക്കുന്ന പണം കർഷകരുടെ ക്ഷേമത്തിനായി ഉപയോഗിക്കാമെന്നും, അതു രാജ്യത്തിന്റെ അഭിവൃദ്ധിക്കു കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
8. ബഹിരാകാശ മേഖലയിലെ സ്വാതന്ത്ര്യം, നൂതനാശയങ്ങളുടെ തുടക്കം: ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന കഴിവു പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. ഗഗൻയാൻ ദൗത്യത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യ ബഹിരാകാശശാസ്ത്രത്തിലും പര്യവേക്ഷണത്തിലും പങ്കെടുക്കുന്നുവെന്നു മാത്രമല്ല, തദ്ദേശീയ പ്രതിവിധികളുമായി ആഗോളതലത്തിൽ മുന്നിലാണെന്നും ഉറപ്പാക്കുന്ന 300-ലധികം സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ഉപഗ്രഹ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, അത്യാധുനിക ഗവേഷണം എന്നിവയിൽ നൂതനാശയങ്ങൾ കൊണ്ടുവരുന്നു.
9. കർഷർ, ഇന്ത്യയുടെ സമൃദ്ധിയുടെ അടിസ്ഥാനം: “ഇന്ത്യ അവരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല” എന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. കർഷകരുടെയും കന്നുകാലിപരിപാലകരുടെയും അവകാശങ്ങളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിലൂടെ, ദോഷകരമായ ഏതു നയത്തിനെതിരെയും അവർക്കെതിരെ മതിൽപോലെ നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
· കൃഷി ഇന്ത്യയുടെ വികസനത്തിന്റെ അടിത്തറയായി തുടരുകയാണെന്നും, പാൽ, പയർവർഗങ്ങൾ, ചണം എന്നിവയിൽ ഇന്ത്യ ലോകത്ത് ഒന്നാമതും, അരി, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ രണ്ടാമതും നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു കാർഷിക കയറ്റുമതി 4 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതു രാജ്യത്തിന്റെ ആഗോള മത്സരശേഷി പ്രതിഫലിപ്പിക്കുന്നു.
· കർഷകരെ കൂടുതൽ ശാക്തീകരിക്കുന്നതിനായി, 100 പിന്നാക്ക കാർഷിക ജില്ലകൾക്കായി പിഎം ധൻ ധന്യ കൃഷി യോജന ആരംഭിച്ചു. പിഎം കിസാൻ, ജലസേചന പദ്ധതികൾ, കന്നുകാലി സംരക്ഷണ പരിപാടികൾ എന്നിവയിലൂടെ ഇന്ത്യയുടെ സമൃദ്ധിയുടെ നട്ടെല്ലു ശക്തവും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പാക്കി, തുടർച്ചയായ പിന്തുണ നൽകി.
10. ഉയർന്നശേഷിയുള്ള ജനസംഖ്യാ ദൗത്യം, ദേശീയ സമഗ്രതയുടെ സംരക്ഷണം: ഇന്ത്യയുടെ ജനസംഖ്യാസമഗ്രത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. അനധികൃത നുഴഞ്ഞുകയറ്റം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി. അതിർത്തിപ്രദേശങ്ങളെയും പൗരന്മാരുടെ ഉപജീവനമാർഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി, ഇന്ത്യയുടെ ഐക്യം, സമഗ്രത, സുരക്ഷ എന്നിവ ഉറപ്പാക്കാനും തന്ത്രപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിട്ടുള്ള ഉയർന്നശേഷിയുള്ള ജനസംഖ്യാ ദൗത്യം അദ്ദേഹം പ്രഖ്യാപിച്ചു.
ഭാവിയിലേക്കു നോക്കുമ്പോൾ, ഇന്ത്യയുടെ പുരോഗതി സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിലാണു കെട്ടിപ്പടുത്തിരിക്കുന്നതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി, ‘വികസിത ഇന്ത്യ 2047’നായുള്ള കാഴ്ചപ്പാടു വിശദീകരിച്ചു. തന്ത്രപരമായ പ്രതിരോധംമുതൽ സെമികണ്ടക്ടറുകൾവരെയും, സംശുദ്ധ ഊർജംമുതൽ കൃഷിവരെയും, ഡിജിറ്റൽ പരമാധികാരംമുതൽ യുവജന ശാക്തീകരണംവരെയും, 2047 ഓടെ ഇന്ത്യയെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള മാർഗരേഖയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിലൂടെ രാഷ്ട്രത്തെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും, സാമൂഹ്യപരമായി ഉൾക്കൊള്ളുന്നതും, തന്ത്രപരമായി സ്വയംഭരണാധികാരമുള്ളതുമാക്കാനാണു ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ശക്തി ജനങ്ങളിലും നൂതനത്വത്തിലും സ്വയംപര്യാപ്തതയ്ക്കായുള്ള പ്രതിജ്ഞാബദ്ധതയിലുമാണെന്ന് അദ്ദേഹം പൗരന്മാരെ ഓർമിപ്പിച്ചു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടെ സമ്പന്നവും ശക്തവും വികസിതവുമായ ഇന്ത്യ ഉറപ്പാക്കുന്നതിന് ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെയോ അല്ലെങ്കിൽ ശാസ്ത്രീയ-സാങ്കേതിക-സംരംഭക ഉദ്യമങ്ങളിൽ പങ്കെടുക്കുന്നതിലൂടെയോ രാഷ്ട്രനിർമാണത്തിനു സംഭാവന നൽകാൻ ഓരോ ഇന്ത്യക്കാരനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
SK-MRD
*****
ശ്രീ അരബിന്ദോയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ന്യൂഡൽഹി : 2025 ആഗസ്ത് 15
ശ്രീ അരബിന്ദോയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അർപ്പിച്ചു.
എക്‌സിലെ പോസ്റ്റിൽ ശ്രീ മോദി കുറിച്ചു,
"തത്ത്വചിന്ത, ആത്മീയത, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനം നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ശ്രീ അരബിന്ദോ നമുക്ക് കാണിച്ചുതന്നു. ഇന്ത്യ അതിന്റെ പൂർണ്ണ ശേഷി സാക്ഷാത്കരിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികള്‍ അർപ്പിക്കുന്നു."