കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് ഒരുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ സ്വർണം

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം .

Oct 20, 2024
കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് ഒരുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ  സ്വർണം
gold

മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച. യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന ഒരുകോടിയോളം രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ സ്വർണമാണ് നഷ്ടമായത്. സ്വർണവ്യാപാരിയായ തൃശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപെട്ടത്. ചങ്ങരംകുളത്തുവച്ച് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജുവലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നു സ്വർണം.

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജുവലറിയിലേക്കായിരുന്നു യാത്ര. രാത്രി പത്തുമണിയോ‌ടെ എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്. ബാഗ് ബസിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യാത്രക്കാരെ മുഴുവൻ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന എന്തെങ്കിലും ലഭിച്ചോ എന്ന് വ്യക്തമല്ല.

അടുത്തിടെ തൃശൂരിൽ പട്ടാപ്പകൽ സ്വർണവ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോഗ്രാം സ്വർണം കവർന്നിരുന്നു. കോയമ്പത്തൂരിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന സ്വർണമാണ് തട്ടിയെടുത്തത്. ദേശീയപാതയിൽ കുതിരാന് സമീപത്തുവച്ച് മൂന്നുകാറുകളിൽ പിന്തുടർന്നെത്തിയ അക്രമികൾ കാർ തടഞ്ഞുനിറുത്തിയാണ് ബലംപ്രയോഗിച്ച് സ്വർണം കവർന്നത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. കോയമ്പത്തൂരിൽ പണികഴിപ്പിച്ചശേഷം കൊണ്ടുവന്നതായിരുന്നു ആഭരണങ്ങൾ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.