കേരള ബാങ്കിനെ ബി ഗ്രേഡിലേക്ക് ഉയർത്തി : മന്ത്രി വി എൻ വാസവൻ
നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്കിനെ സി ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് ഉയർത്തി

തിരുവനന്തപുരം : നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്കിനെ സി ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് ഉയർത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. 2024 - 25 സാമ്പത്തിക വർഷം 18000 കോടി രൂപയിലധികം തുകയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. മുൻ വർഷത്തെക്കാൾ 2000 കോടി രൂപ അധികമാണിത്. ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ജനുവരിയിൽ വായ്പാ ബാക്കിനിൽപ്പിൽ ബാങ്ക് 50000 കോടി രൂപ പിന്നിട്ടു. മാർച്ച് മാസം അവസാനിക്കുമ്പോഴേക്കും ഇത് 52000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സാമ്പത്തികനില ഭദ്രമായിട്ടുണ്ടെന്നും ന്യൂനതകൾ പരിഹരിച്ചു മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചതിൽ ഇതുവരെ 36 സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 2025 - 26 സാമ്പത്തിക വർഷം ഇത് 200 കർഷക ഉൽപ്പാദക സംഘങ്ങളായി ഉയർത്തും. കേരളാ ബാങ്കിന്റെ മൊത്തം വായ്പയിൽ 25 ശതമാനം വായ്പയും കാർഷിക മേഖലയിലാണ് നൽകുന്നത്. 2025 - 26 സാമ്പത്തിക വർഷം ഇത് 33 ശതമാനമായി ഉയർത്തും. നെൽ കർഷകർക്ക് നെല്ലളന്ന ദിവസം തന്നെ പണം നൽകുന്ന രീതിയിൽ പിആർഎസ് വായ്പ സമ്പൂർണ്ണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം എസ് എം ഇ മേഖലയിൽ 2024 - 25 സാമ്പത്തിക വർഷം നാളിതുവരെ 25579 വായ്പകളിലായി 1556 കോടി രൂപ ബാങ്ക് നൽകിയിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം 50000 വായ്പകൾ ഈയിനത്തിൽ നൽകി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും കണക്കാക്കുന്നു. 2024 - 25 സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും സഞ്ചിത നഷ്ടം പൂർണ്ണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്‌ക്രിയ ആസ്തി റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം 7 ശതമാനത്തിന് താഴെയും എത്തിക്കും. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ റിസർവ് ബാങ്കിൽ നിന്നും എൻ ആർ ഐ ബാങ്കിംഗ് ലൈസൻസ്, ഇന്റർനെറ്റ്/തേർഡ് പാർട്ടി ബിസിനസ് ലൈസൻസുകൾ ലഭിക്കുന്നതിനും എല്ലാവിധ ബാങ്കിങ് സേവനങ്ങളും നൽകാനും കേരളാ ബാങ്കിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.