ഇന്ന് കർക്കടകവാവ്, ബലിതർപ്പണം തുടങ്ങി
Karkatakavav and Balitarpanam started today

തിരുവനന്തപുരം: പിതൃകർമ്മങ്ങൾക്ക് ഏറ്റവും സവിശേഷ ദിനമായ കർക്കടകവാവ് ഇന്ന്. പുലർച്ചെ രണ്ട് മുതൽ ക്ഷേത്രങ്ങളിലും സ്‌നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്‌നാനക്കടവുകളിൽ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കി.
വാവുബലി ചടങ്ങുകൾക്ക് തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം എന്നിവിടങ്ങളിലായി 500 ദേവസ്വം ജീവനക്കാരെയും 600 താത്കാലിക ജീവനക്കാരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡ്യൂട്ടിക്ക് നിയമിച്ചു. 260 പുരോഹിതൻമാരാണ് ഈ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.