സ്വർണവിലയിൽ വൻഇടിവ്; ഇന്ന് കുറഞ്ഞത് 6,640 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയും ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപയുമായി. തുടർച്ചയായി സ്വർണത്തിലുണ്ടാകുന്ന ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ജനുവരി 29നുശേഷമാണ് സ്വർണവിലയിൽ കനത്ത ഇടിവ് സംഭവിച്ചുതുടങ്ങിയത്
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണുണ്ടായത്. വ്യാഴാഴ്ച റെക്കാഡ് മുന്നേറ്റമുണ്ടായ പവൻ വിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7,360 രൂപയുടെ ഇടിവാണുണ്ടായത്. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ചെയർമാനായി കെവിൻ വാർഷിനെ നിയമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതാണ് സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിന്മാറാൻ കാരണം. വരും ദിവസങ്ങളിലും സ്വർണവില വീണ്ടും കുറയാനാണ് സാദ്ധ്യത.
പകരത്തീരുവ മുതൽ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയർമാൻ നിയമനവും വരെ സ്വർണ വിപണിയെ ബാധിച്ചു. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാർത്തകളും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു. ഡോളറിലും അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും ബദൽ നാണയമെന്ന നിലയിൽ സ്വർണ ശേഖരം ഉയർത്തുകയാണ്.


