2026-27 സാമ്പത്തിക വർഷത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റായി സംസ്ഥാനങ്ങൾക്ക് ₹1.4 ലക്ഷം കോടി നൽകും
നികുതി വിഹിതം 41 ശതമാനമായി നിലനിർത്തണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശ ഗവൺമെന്റ് അംഗീകരിച്ചു
ധനക്കമ്മി
കടം കുറയ്ക്കുന്നതിനുള്ള പ്രധാന പ്രവർത്തന ഉപാധികളിലൊന്നായ ധനക്കമ്മിയെക്കുറിച്ച് സംസാരിച്ച ശ്രീമതി നിർമല സീതാരാമൻ, 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിന് താഴെയാക്കുമെന്ന് 2021-22 സാമ്പത്തിക വർഷത്തിൽ നൽകിയ വാഗ്ദാനം നിറവേറ്റിയതായി പാർലമെന്റിനെ അറിയിച്ചു. 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ ധനക്കമ്മി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റുകളിൽ തുല്യമായി ജിഡിപിയുടെ 4.4 ശതമാനമായി കണക്കാക്കപ്പെടുന്നു. കടം കുറയ്ക്കുന്നതിനും ധനപരമായ അച്ചടക്കം പാലിക്കുന്നതിനുമുള്ള പുതിയ പാതയ്ക്ക് അനുസൃതമായി, 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകളിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.
2025-26-ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ (RE)
"കടമിതര വരുമാനത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് 34 ലക്ഷം കോടി രൂപയാണ്, ഇതിൽ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 26.7 ലക്ഷം കോടി രൂപയാണ്. ആകെ ചെലവിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് 49.6 ലക്ഷം കോടി രൂപയാണ്, അതിൽ മൂലധനച്ചെലവ് ഏകദേശം 11 ലക്ഷം കോടി രൂപയാണ്" - 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ ധനമന്ത്രി അറിയിച്ചു.
2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകൾ (BE)
"കടമിതര വരുമാനവും ആകെ ചെലവും യഥാക്രമം 36.5 ലക്ഷം കോടി രൂപയായും 53.5 ലക്ഷം കോടി രൂപയായും കണക്കാക്കുന്നു. കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 28.7 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു" - കേന്ദ്ര ധനകാര്യ മന്ത്രി പ്രസ്താവിച്ചു,
മൊത്ത വിപണി കടമെടുപ്പുകൾ
"ധനക്കമ്മി നികത്തുന്നതിനായി, ഡേറ്റഡ് സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ വിപണി കടമെടുപ്പ് 11.7 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി തുക ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം വിപണി കടമെടുപ്പ് 17.2 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു" - കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.
***
പാർലമെന്റിൽ ഇന്ന് 2026-2027 കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സബ്കാ സാത്ത്, സബ്കാ വികാസ് എന്ന നമ്മുടെ കാഴ്ചപ്പാട്, ഓരോ കുടുംബത്തിനും, സമൂഹത്തിനും, മേഖലയ്ക്കും വിഭവങ്ങളും സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും അതിലൂടെ അർത്ഥവത്തായ പങ്കാളിത്തം സാധ്യമാക്കുന്നതിനുമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഭിന്നശേഷിക്കാർക്കായി (Divyangjan) ധനമന്ത്രി താഴെ പറയുന്ന പ്രഖ്യാപനങ്ങൾ നടത്തി:
ദിവ്യാംഗ് കൗശൽ യോജന: ഐടി (IT), എവിജിസി (AVGC), ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബെവറേജ് സെക്ടറുകൾ എന്നിവ കൃത്യമായ ജോലികളിലും നടപടിക്രമങ്ങളിലും അധിഷ്ഠിതമായ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു; ഇവ ഭിന്നശേഷിക്കാർക്ക് (Divyangjans) ഏറെ അനുയോജ്യവുമാണ്. ഓരോ വിഭാഗം ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം രൂപപ്പെടുത്തിയതും വ്യവസായ മേഖലയ്ക്ക് അനുയോജ്യവുമായ പരിശീലനം നൽകിയും അവർക്ക് മാന്യമായ ഉപജീവന മാർഗങ്ങൾ ഈ പദ്ധതി ഉറപ്പാക്കും.
ദിവ്യാംഗ് സഹാരാ യോജന: അർഹരായ എല്ലാ ഭിന്നശേഷിക്കാർക്കും (Divyangjans) ഉയർന്ന നിലവാരമുള്ള സഹായ ഉപകരണങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നത് ഒരു അടിസ്ഥാന ആവശ്യമാണ്. ഈ ബജറ്റ് താഴെ പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു:
(i) സഹായ ഉപകരണങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും (R&D), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംയോജിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (ALIMCO) പിന്തുണയ്ക്കുക.
(ii) പിഎം ദിവ്യാശ കേന്ദ്രങ്ങൾ (PM Divyasha Kendras) ശക്തിപ്പെടുത്തുകയും, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായ ഉപകരണങ്ങൾ നേരിട്ട് കാണാനും പരീക്ഷിക്കാനും വാങ്ങാനും സാധിക്കുന്ന ആധുനിക റീട്ടെയിൽ ശൈലിയിലുള്ള 'അസിസ്റ്റീവ് ടെക്നോളജി മാർട്ടുകൾ' സ്ഥാപിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുക.
ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയുമായി സാമ്പത്തിക മേഖലയെ യോജിപ്പിക്കാൻ ലക്ഷ്യമിട്ട് ‘ബാങ്കിംഗ് ഫോർ വികസിത് ഭാരത്’ എന്ന ഉന്നതതല സമിതി രൂപീകരിക്കും.
2026-27 ലെ കേന്ദ്ര ബജറ്റിൽ ‘വികസിത് ഭാരതത്തിനായുള്ള ബാങ്കിംഗ് ഉന്നതതല സമിതി’ (High Level Committee on Banking for Viksit Bharat) രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സാമ്പത്തിക മേഖലയെ സമഗ്രമായി അവലോകനം ചെയ്യാനും സാമ്പത്തിക സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം (Inclusion), ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയുമായി ഈ മേഖലയെ യോജിപ്പിക്കാനും സമിതി ലക്ഷ്യമിടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.ശക്തമായ ബാലൻസ് ഷീറ്റുകൾ, ലാഭക്ഷമതയിലെ ചരിത്രപരമായ നേട്ടങ്ങൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയാണ് ഇന്നത്തെ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സവിശേഷതയെന്നും, രാജ്യത്തെ 98 ശതമാനത്തിലധികം ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ എത്തിച്ചേർന്നതായും കേന്ദ്ര ബജറ്റ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (NBFCs) കൂടുതൽ കാര്യക്ഷമതയും വളർച്ചയും കൈവരിക്കുന്നതിനായി പവർ ഫിനാൻസ് കോർപ്പറേഷനും (PFC) റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും (REC) പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. 'വികസിത് ഭാരത'ത്തിനായുള്ള എൻ.ബി.എഫ്.സി-കളുടെ കാഴ്ചപ്പാട്, വായ്പാ വിതരണത്തിനും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനുമുള്ള വ്യക്തമായ ലക്ഷ്യങ്ങളോടെ ബജറ്റിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി, വിദേശ നിക്ഷേപങ്ങൾക്കായി കൂടുതൽ ആധുനികവും ലളിതവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി 'ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (നോൺ-ഡെബ്റ്റ് ഇൻസ്ട്രുമെന്റ്‌സ്) റൂൾസ്' സമഗ്രമായി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു .
കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ (Corporate bond indices) ഫണ്ടുകൾക്കും ഡെറിവേറ്റീവുകൾക്കും (Derivatives) ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂടും, കോർപ്പറേറ്റ് ബോണ്ടുകളിൽ 'ടോട്ടൽ റിട്ടേൺ സ്വാപ്‌സ്' (Total return swaps) നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു.
വൻനഗരങ്ങൾ ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് (പ്രോത്സാഹന തുക) ബജറ്റ് നിർദ്ദേശിക്കുന്നു. ചെറിയ പട്ടണങ്ങൾക്കും ഇടത്തരം നഗരങ്ങൾക്കും പിന്തുണ നൽകുന്നതിനായി, 200 കോടി രൂപ വരെയുള്ള ബോണ്ട് ഇഷ്യൂകൾക്ക് ഇൻസെന്റീവ് നൽകുന്ന നിലവിലെ അമൃത് (AMRUT) പദ്ധതിയും തുടരും.
ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ (Ease of doing business) ഭാഗമായി, ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROI) പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും. ഈ പദ്ധതിക്ക് കീഴിൽ ഒരു വ്യക്തിക്ക് നടത്താവുന്ന നിക്ഷേപ പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും, എല്ലാ വ്യക്തിഗത വിദേശ നിക്ഷേപകർക്കും കൂടി നിക്ഷേപിക്കാവുന്ന മൊത്തം പരിധി നിലവിലെ 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായും ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.
മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതി നിർദ്ദേശിച്ച് കേന്ദ്ര ബജറ്റ് 2026-27
"ഇന്ത്യയെ മെഡിക്കൽ ടൂറിസം സേവനങ്ങളുടെ ഒരു കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിന്, സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിൽ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു പദ്ധതി ആരംഭിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു" - പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു,
ഈ ഹബ്ബുകൾ മെഡിക്കൽ, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ സംയോജിപ്പിക്കുന്ന സംയോജിത ആരോഗ്യ സംരക്ഷണ സമുച്ചയങ്ങളായി പ്രവർത്തിക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. "ആയുഷ് കേന്ദ്രങ്ങൾ, മെഡിക്കൽ വാല്യൂ ടൂറിസം ഫെസിലിറ്റേഷൻ സെന്ററുകൾ, രോഗനിർണ്ണയം, അനന്തര പരിചരണം, പുനരധിവാസം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അവയിൽ ഉണ്ടാകും. ഡോക്ടർമാരും അനുബന്ധ ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധർക്ക് വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഈ ഹബ്ബുകൾ നൽകും".
ടൂറിസം
"തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശനാണ്യ വരുമാനത്തിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും ടൂറിസം മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനാകും" എന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
"നിലവിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി നവീകരിച്ച് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. ഇത് അക്കാദമിക് ലോകം, വ്യവസായം, ഗവൺമെന്റ് എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി പ്രവർത്തിക്കും"എന്ന് അവർ പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമായി (IIM) സഹകരിച്ച്, ഹൈബ്രിഡ് മാതൃകയിലുള്ള 12 ആഴ്ച നീണ്ടുനിൽക്കുന്നതും നിലവാരമുള്ളതുമായ പരിശീലന കോഴ്സിലൂടെ 20 പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകളെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രാരംഭ പദ്ധതി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു.
സാംസ്കാരികവും ആത്മീയവും പൈതൃകപരവുമായി പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന് ഒരു 'നാഷണൽ ഡെസ്റ്റിനേഷൻ ഡിജിറ്റൽ നോളജ് ഗ്രിഡ്' സ്ഥാപിക്കുമെന്നും ഈ സംരംഭം പ്രാദേശിക ഗവേഷകർ, ചരിത്രകാരന്മാർ, കണ്ടന്റ് ക്രിയേറ്റർമാർ, സാങ്കേതിക പങ്കാളികൾ എന്നിവർക്കായി പുതിയ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അവർ പ്രസ്താവിച്ചു.
"ലോകോത്തര ട്രെക്കിംഗ്, ഹൈക്കിംഗ് അനുഭവങ്ങൾ പ്രദാനം ചെയ്യാനുള്ള സാധ്യതയും അവസരവും ഇന്ത്യയ്ക്കുണ്ട്. (i) ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെയും പൂർവ്വഘട്ടത്തിലെ അരാക്കു താഴ്‌വരയിലെയും പശ്ചിമ ഘട്ടത്തിലെ പൊതിഗൈ മലയിലെയും മലയോര പാതകളും (ii) ഒഡീഷ, കർണാടക, കേരളം എന്നീ തീരപ്രദേശങ്ങളിൽ കടലാമകളുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളിലെ സഞ്ചാരപഥങ്ങളും (iii) ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും പുലിക്കാട്ട് തടാകത്തിന് ചുറ്റും പക്ഷി നിരീക്ഷണ പാതകളും ഞങ്ങൾ പരിസ്ഥിതി സൗഹൃദമായ രീതിയിൽ വികസിപ്പിക്കും." എന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, 2024-ൽ ഞങ്ങൾ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് സ്ഥാപിച്ചു. ഈ വർഷം, ഇന്ത്യ ആദ്യമായി ഗ്ലോബൽ ബിഗ് ക്യാറ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു, അവിടെ 95 രാജ്യങ്ങളിൽ നിന്നുള്ള ഗവൺമെന്റ് തലവന്മാരും മന്ത്രിമാരും സംരക്ഷണത്തിനായുള്ള കൂട്ടായ തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യും" - അവർ തുടർന്നുപറഞ്ഞു.
പൈതൃക സാംസ്കാരിക ടൂറിസം
ലോഥൽ, ധോളവീര, രാഖിഗർഹി, ആദിച്ചനല്ലൂർ, സാരാനാഥ്, ഹസ്തിനാപുരം, ലേ കൊട്ടാരം എന്നിവയുൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സജീവവും അനുഭവവേദ്യവുമായ സാംസ്കാരിക കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പൈതൃക സാംസ്കാരിക ടൂറിസം എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ട് ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു.
"ഖനനം ചെയ്ത പ്രദേശങ്ങൾ പ്രത്യേക നടപ്പാതകളിലൂടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സംരക്ഷണ ലാബുകൾ, വിവര വിനിമയ കേന്ദ്രങ്ങൾ, ഗൈഡുകൾ എന്നിവരെ സഹായിക്കുന്നതിന് കഥപറച്ചിൽ സങ്കേതങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കും"- അവർ കൂട്ടിച്ചേർത്തു.
പൂർവോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കൽ
പൂർവോദയയെക്കുറിച്ച് സംസാരിച്ച ശ്രീമതി നിർമല സീതാരാമൻ, "ദുർഗാപൂരിൽ മികച്ച രീതിയിൽ ബന്ധിപ്പിച്ച ഒരു സംയോജിത വടക്കുകിടക്കൻ വ്യാവസായിക ഇടനാഴി വികസിപ്പിക്കാനും 5 പൂർവോദയ സംസ്ഥാനങ്ങളിൽ 5 വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനും 4,000 ഇ-ബസ്സുകൾ നൽകാനും ഞാൻ നിർദ്ദേശിക്കുന്നു".
വടക്കുകിഴക്കൻ മേഖല തേരാവാദ, 18 മഹായാന/വജ്രയാന എന്നീ പാരമ്പര്യങ്ങളുടെ സാംസ്കാരിക സംഗമസ്ഥാനമാണെന്ന് വടക്കുകിഴക്കൻ മേഖലയിലെ ബുദ്ധമത കേന്ദ്രങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവർ പറഞ്ഞു.
***
കായിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിത പദ്ധതി നിർദ്ദേശിച്ച് 2026-27 കേന്ദ്ര ബജറ്റ്
ഈ വർഷത്തെ ബജറ്റിന്റെ അടിസ്ഥാനമായ മൂന്ന് കർത്തവ്യങ്ങളിൽ ആദ്യത്തേതിനെ കേന്ദ്രീകരിച്ചാണ് സ്‌പോർട്‌സ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം. 'ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, അസ്ഥിരമായ ആഗോള ചലനാത്മകതയെ ചെറുക്കാനുള്ള പ്രതിരോധശേഷി വളർത്തുക' എന്നിവയാണിവ. ഉപകരണ രൂപകൽപ്പനയിലും മെറ്റീരിയൽ സയൻസുകളിലും ഉൽപ്പാദനം, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്‌പോർട്‌സ് ഉൽപ്പന്ന സംരംഭത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി മറ്റൊരു നിർണ്ണായക നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു. തന്റെ ബജറ്റ് പ്രസംഗത്തിൽ ശ്രീമതി. സീതാരാമൻ പറഞ്ഞു, " തൊഴിൽ, നൈപുണ്യം, തൊഴിലവസരങ്ങൾ എന്നിവയ്ക്കായി കായിക മേഖല ഒട്ടനവധി അവസരങ്ങൾ നൽകുന്നു. ഖേലോ ഇന്ത്യ പ്രോഗ്രാമിലൂടെ നാം ആരംഭിച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനായി, അടുത്ത പത്ത് വർഷത്തിനുള്ളിൽ കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു 'ഖേലോ ഇന്ത്യ മിഷൻ' (Khelo India Mission) ആരംഭിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു." 'നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ ശേഷി വർദ്ധിപ്പിക്കുകയും, ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയിൽ അവരെ ശക്തമായ പങ്കാളികളാക്കുകയും ചെയ്യുന്ന', ബജറ്റിൽ വിവരിച്ചിരിക്കുന്ന രണ്ടാമത്തെ കർത്തവ്യവുമായി ഈ നടപടി ചേർന്നു നിൽക്കുന്നു.
ധനമന്ത്രി വ്യക്തമാക്കിയതുപോലെ, ഖേലോ ഇന്ത്യ മിഷൻ താഴെ പറയുന്നവ സുഗമമാക്കും:
അടിസ്ഥാന (Foundational), ഇടത്തരം (Intermediate), ഉന്നത (Elite) തലങ്ങളിലെ പരിശീലന കേന്ദ്രങ്ങളുടെ പിന്തുണയോടെയുള്ള സംയോജിത പ്രതിഭ വികസന പാത.
പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും വ്യവസ്ഥാപിതമായ വികസനം.
സ്പോർട്സ് സയൻസിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം.
കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങൾ നൽകുന്നതിനുമായി മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കൽ
പരിശീലനത്തിനും മത്സരങ്ങൾക്കുമായി കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ


