ചെറുകിട നികുതിദായകർക്ക് വിദേശത്തുള്ള വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള പദ്ധതി

ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം നിശ്ചിത ഫീസോടെ ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി

Feb 1, 2026
ചെറുകിട നികുതിദായകർക്ക് വിദേശത്തുള്ള വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള പദ്ധതി
nirmala seetharaman
ന്യൂഡൽഹി  : 01 ഫെബ്രുവരി 2026
 
നികുതിദായകർക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി നേരിട്ടുള്ള നികുതികളിൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026-27 ബജറ്റിൽ പ്രഖ്യാപിച്ചു. 
ജീവിതം സുഗമമാക്കൽ 
മോട്ടോർ അപകട ക്ലെയിം ട്രിബ്യൂണൽ ഒരു വ്യക്തിക്ക് അനുവദിക്കുന്ന തുകയുടെ മേലുള്ള പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടാതെ, ഈ തുകയിൽ നിന്നുള്ള ടി.ഡി.എസ് (TDS) പിടിക്കുന്ന രീതിയും ഒഴിവാക്കും. വിദേശ ടൂർ പാക്കേജുകളുടെ വിൽപ്പനയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചു. നിലവിലുള്ള 5 ശതമാനം, 20 ശതമാനം എന്നീ നിരക്കുകളിൽ നിന്ന് ഇത് 2 ശതമാനമായി കുറയ്ക്കും. ഇതിനായി തുകയുടെ പരിധി നിശ്ചയിച്ചിട്ടില്ല.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്ത് പഠിക്കുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി അയക്കുന്ന തുകയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലാളികളെ വിതരണം ചെയ്യുന്ന സേവനങ്ങളെ വ്യക്തമായി ടി.ഡി.എസ് (TDS) പരിധിയിൽ കൊണ്ടുവരും. നിലവിലുള്ള അവ്യക്തതകൾ ഒഴിവാക്കി ഇതിനെ 'കോൺട്രാക്ടർമാർക്കുള്ള പേയ്‌മെന്റ്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഇതിലൂടെ ഇത്തരം സേവനങ്ങൾക്ക് 1 ശതമാനം അല്ലെങ്കിൽ 2 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ മാത്രമായിരിക്കും ടി.ഡി.എസ് ബാധകമാകുക.
നികുതിദായകർക്കുള്ള സൗകര്യങ്ങൾ
നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിരവധി പ്രധാന നിർദ്ദേശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചു. ചെറുകിട നികുതിദായകർക്കായി പുതിയ ഡിജിറ്റൽ സംവിധാനം കൊണ്ടുവരും. ഇനി മുതൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള നികുതി കുറയ്ക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അസസിംഗ് ഓഫീസർക്ക് അപേക്ഷ നൽകേണ്ടതില്ല. പകരം, നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഇത് വേഗത്തിൽ ലഭ്യമാകും. പല കമ്പനികളിലായി ഓഹരി നിക്ഷേപമുള്ളവർക്ക് ഓരോ കമ്പനിക്കും വെവ്വേറെ ഫോം 15G അല്ലെങ്കിൽ 15H നൽകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കും. നിക്ഷേപകർക്ക് ഈ ഫോമുകൾ അവരുടെ ഡിപ്പോസിറ്ററികളിൽ സമർപ്പിക്കാം. ഡിപ്പോസിറ്ററികൾ തന്നെ ഇത് ബന്ധപ്പെട്ട എല്ലാ കമ്പനികൾക്കും നേരിട്ട് കൈമാറുന്നതാണ്. ആദായനികുതി റിട്ടേണുകളിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി. ചെറിയൊരു തുക ഫീസായി നൽകിക്കൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പുതിയ സമയക്രമം
തിരക്ക് ഒഴിവാക്കുന്നതിനും നികുതിദായകർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമായി നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്താൻ ബജറ്റ് നിർദ്ദേശിച്ചു.  ITR 1 ഉം ITR 2 ഉം റിട്ടേണുകൾ ഉള്ള വ്യക്തികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി തന്നെ തുടരും. ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കും. ഇന്ത്യയിലുള്ള ഒരാൾ ഒരു വിദേശിയിൽ (NRI/Non-resident) നിന്ന് വസ്തു വാങ്ങുമ്പോൾ, അതിനുള്ള ടി.ഡി.എസ് (TDS) അടയ്ക്കുന്നതിന് ഇനി മുതൽ വാങ്ങുന്നയാൾക്ക് പ്രത്യേക ടാൻ (TAN) നമ്പറിന്റെ ആവശ്യമില്ല. പകരം, വാങ്ങുന്നയാളുടെ പാൻ (PAN) കാർഡ് ഉപയോഗിച്ചുള്ള ചലാൻ വഴി തന്നെ ഈ നികുതി അടയ്ക്കാമെന്ന് ബജറ്റ് നിർദ്ദേശിക്കുന്നു. 

ചെറുകിട നികുതിദായകർക്ക് പ്രത്യേക ഊന്നൽ
വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ഐടി ജീവനക്കാർ, വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയ ചെറുകിട നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കും.
 (എ) നിശ്ചിത പരിധിയിൽ താഴെയുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള ഒറ്റത്തവണ വിദേശ ആസ്തി വെളിപ്പെടുത്തൽ പദ്ധതി കൊണ്ടുവരും.
വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്തവർക്കും (ബി) വിദേശ വരുമാനം വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആ വരുമാനം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തവർക്കും ഈ പദ്ധതി ബാധകമാകും.
(എ) വിഭാഗത്തിന്, വെളിപ്പെടുത്താത്ത വരുമാനത്തിന്റെയോ ആസ്തിയുടെയോ മൂല്യം ₹1 കോടി വരെ ആയിരിക്കണം. ആസ്തിയുടെ വിപണി മൂല്യത്തിന്റെ 30% അല്ലെങ്കിൽ വരുമാനത്തിന്റെ 30% നികുതിയായി നൽകണം. ഇതിനു പുറമെ, പിഴയ്ക്ക് പകരമായി 30% തുക കൂടി അധിക ആദായനികുതിയായി നൽകേണ്ടതുണ്ട്. ഇത് വഴി നിയമനടപടികളിൽ നിന്ന് ഇവർക്ക് പൂർണ്ണ സംരക്ഷണം ലഭിക്കും.
(ബി) വിഭാഗത്തിന്, ആസ്തിയുടെ മൂല്യം ₹5 കോടി വരെ ആയിരിക്കണം. വെറും ₹1 ലക്ഷം ഫീസായി നൽകി, ഈ ആസ്തികൾ ക്രമീകരിക്കാം. ഇവർക്ക് പിഴയിൽ നിന്നും നിയമനടപടികളിൽ നിന്നും പൂർണ്ണമായ ഒഴിവാക്കൽ ലഭിക്കും.
NK  MRD
****

അനുമാന നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവ്

ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി ഇളവ്

ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ഒരു അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം

ന്യൂഡൽഹി  : 01 ഫെബ്രുവരി 2026
 
നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കേണ്ടതിന്റെയും ഡാറ്റാ സെന്ററുകളിൽ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി അവധി നൽകുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ 2026-27 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവേ, നിർദ്ദേശിച്ചു. എന്നിരുന്നാലും, ഇത്തരത്തിലുള്ള കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകേണ്ടത് ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനം വഴിയായിരിക്കണം.

ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം നൽകാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശമുണ്ട്.

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ 'ജസ്റ്റ്-ഇൻ-ടൈം' ലോജിസ്റ്റിക്സിന്റെ കാര്യക്ഷമത പ്രയോജനപ്പെടുത്തുന്നതിനായി, പ്രവാസികൾക്ക് (non-residents) ബോണ്ടഡ് വെയർഹൗസുകളിൽ ഘടകഭാഗങ്ങൾ സംഭരിക്കുന്നതിന് 'സേഫ് ഹാർബർ' (safe harbour) ആനുകൂല്യം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റിൽ നിർദ്ദേശിച്ചു. ഇൻവോയ്സ് മൂല്യത്തിന്റെ 2 ശതമാനം ലാഭവിഹിതമായി കണക്കാക്കും. ശേഷം ഈടാക്കുന്ന 0.7 ശതമാനം നികുതി സമാനമായ മറ്റിടങ്ങളിലെ നികുതി നിരക്കിനേക്കാൾ വളരെ കുറവാണ്.

ഇന്ത്യയിലെ ടോൾ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി, ബോണ്ടഡ് സോണിലെ ഏതെങ്കിലും ടോൾ നിർമ്മാതാവിന് മൂലധന സാധനങ്ങളോ, യന്ത്രങ്ങളോ  ഉപകരണങ്ങളോ നൽകുന്ന ഏതൊരു പ്രവാസിക്കും 5 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകാൻ കേന്ദ്ര ധനമന്ത്രി 2026-27 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ബജറ്റ് നിർദ്ദേശമനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതികൾക്ക് കീഴിൽ 5 വർഷം വരെ ഇന്ത്യയിൽ കഴിയുന്ന ഒരു പ്രവാസി വിദഗ്ദ്ധന്റെ ആഗോള വരുമാനത്തിന് (ഇന്ത്യക്ക് പുറത്തു നിന്നുള്ള വരുമാനം) നികുതി ഇളവ് നൽകുന്നു. വിദേശത്തുള്ള പ്രതിഭകളെ ദീർഘകാലം ഇന്ത്യയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അനുമാന അടിസ്ഥാനത്തിൽ  (Presumptive basis) നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവു നൽകാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

AT MRD
***

സേവന മേഖലയിലെ നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ച് 2026-27 കേന്ദ്ര ബജറ്റ്

ചലഞ്ച് റൂട്ട് വഴി ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കും

പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ പരിസരത്ത് 5 സർവകലാശാലാ ടൗൺഷിപ്പുകൾ നിർമ്മിക്കും.

VGF/മൂലധന പിന്തുണയിലൂടെ എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ സ്ഥാപിക്കും

ആസ്ട്രോഫിസിക്സ്, അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 4 ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യും

ന്യൂഡൽഹി  : 01 ഫെബ്രുവരി 2026

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വികസിത ഭാരതത്തിന്റെ പ്രധാന ചാലകശക്തിയായി സേവന മേഖലയെ കേന്ദ്രീകരിക്കുന്ന നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഒരു ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി (High-Powered ‘Education to Employment and Enterprise’ Standing Committee) രൂപീകരിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് 2047 ആകുമ്പോഴേക്കും 10% ആഗോള വിഹിതത്തോടെ സേവനങ്ങളിൽ ഇന്ത്യയെ ആഗോള നേതാവാക്കും. വളർച്ച, തൊഴിൽ, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻ​ഗണനാ മേഖലകൾ കമ്മിറ്റി നിശ്ചയിക്കും.  ജോലികളിലും നൈപുണ്യ ആവശ്യകതകളിലും ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം അവർ വിലയിരുത്തുകയും അതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.

ഇന്ത്യൻ ഡിസൈൻ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് ഇന്ത്യൻ ഡിസൈനർമാരുടെ കുറവ് നേരിടുന്നുണ്ട്.  ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഡിസൈൻ വിദ്യാഭ്യാസവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 'ചലഞ്ച് റൂട്ട്' വഴി ഒരു പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപം 5 സർവകലാശാല ടൗൺഷിപ്പുകൾ സൃഷ്ടിക്കുന്നതിന് 'ചലഞ്ച് റൂട്ട്' വഴി സംസ്ഥാനങ്ങളെ ​ഗവൺമെന്റ് പിന്തുണയ്ക്കും. ഈ ആസൂത്രിത അക്കാദമിക്  സോണുകളിൽ ഒന്നിലധികം സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ  കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്റ്റെം (STEM - സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) സ്ഥാപനങ്ങളിൽ ദീർഘനേരത്തെ പഠനവും ലബോറട്ടറി ജോലികളും പെൺകുട്ടികൾക്ക് ചില വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, വി.ജി.എഫ് (VGF) അല്ലെങ്കിൽ മൂലധന സഹായത്തിലൂടെ രാജ്യത്തെ എല്ലാ ജില്ലകളിലും  പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ വീതം സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

ആഴത്തിലുള്ള അനുഭവാധിഷ്ഠിത രീതികളിലൂടെ ആസ്ട്രോഫിസിക്സ് , അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സജ്ജമാക്കുകയോ നവീകരിക്കുകയോ ചെയ്യും. ഇതിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്മോസ് 2 (COSMOS 2) പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടുന്നു.

 
AT MRD
***
ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയുമായി സാമ്പത്തിക മേഖലയെ യോജിപ്പിക്കാൻ ലക്ഷ്യമിട്ട് ‘ബാങ്കിംഗ് ഫോർ വികസിത് ഭാരത്’ എന്ന ഉന്നതതല സമിതി രൂപീകരിക്കും

പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുമായി പവർ ഫിനാൻസ് കോർപ്പറേഷനും, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും കേന്ദ്ര ഗവൺമെൻറ് പുനഃസംഘടിപ്പിക്കും.

കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ ഫണ്ടുകളിലേക്കും ഡെറിവേറ്റീവുകളിലേക്കും ഉചിതമായ പ്രവേശനം ഉറപ്പാക്കുന്ന ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂട് ബജറ്റ് നിർദ്ദേശിക്കുന്നു.

ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് നൽകും

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും.

ന്യൂഡൽഹി  : 01 ഫെബ്രുവരി 2026
2026-27 ലെ കേന്ദ്ര ബജറ്റിൽ ‘വികസിത് ഭാരതത്തിനായുള്ള ബാങ്കിംഗ് ഉന്നതതല സമിതി’ (High Level Committee on Banking for Viksit Bharat) രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സാമ്പത്തിക മേഖലയെ സമഗ്രമായി അവലോകനം ചെയ്യാനും സാമ്പത്തിക സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം (Inclusion), ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയുമായി ഈ മേഖലയെ യോജിപ്പിക്കാനും സമിതി ലക്ഷ്യമിടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.ശക്തമായ ബാലൻസ് ഷീറ്റുകൾ, ലാഭക്ഷമതയിലെ ചരിത്രപരമായ നേട്ടങ്ങൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയാണ് ഇന്നത്തെ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സവിശേഷതയെന്നും, രാജ്യത്തെ 98 ശതമാനത്തിലധികം ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ എത്തിച്ചേർന്നതായും കേന്ദ്ര ബജറ്റ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (NBFCs) കൂടുതൽ കാര്യക്ഷമതയും വളർച്ചയും കൈവരിക്കുന്നതിനായി പവർ ഫിനാൻസ് കോർപ്പറേഷനും (PFC) റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും (REC) പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. 'വികസിത് ഭാരത'ത്തിനായുള്ള എൻ.ബി.എഫ്.സി-കളുടെ കാഴ്ചപ്പാട്, വായ്പാ വിതരണത്തിനും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനുമുള്ള വ്യക്തമായ ലക്ഷ്യങ്ങളോടെ ബജറ്റിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി, വിദേശ നിക്ഷേപങ്ങൾക്കായി കൂടുതൽ ആധുനികവും ലളിതവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി 'ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (നോൺ-ഡെബ്റ്റ് ഇൻസ്ട്രുമെന്റ്‌സ്) റൂൾസ്' സമഗ്രമായി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു .
കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ (Corporate bond indices) ഫണ്ടുകൾക്കും ഡെറിവേറ്റീവുകൾക്കും (Derivatives) ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂടും, കോർപ്പറേറ്റ് ബോണ്ടുകളിൽ 'ടോട്ടൽ റിട്ടേൺ സ്വാപ്‌സ്' (Total return swaps) നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു.
വൻനഗരങ്ങൾ ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് (പ്രോത്സാഹന തുക) ബജറ്റ് നിർദ്ദേശിക്കുന്നു. ചെറിയ പട്ടണങ്ങൾക്കും ഇടത്തരം നഗരങ്ങൾക്കും പിന്തുണ നൽകുന്നതിനായി, 200 കോടി രൂപ വരെയുള്ള ബോണ്ട് ഇഷ്യൂകൾക്ക് ഇൻസെന്റീവ് നൽകുന്ന നിലവിലെ അമൃത് (AMRUT) പദ്ധതിയും തുടരും.
ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ (Ease of doing business) ഭാഗമായി, ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROI) പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും. ഈ പദ്ധതിക്ക് കീഴിൽ ഒരു വ്യക്തിക്ക് നടത്താവുന്ന നിക്ഷേപ പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും, എല്ലാ വ്യക്തിഗത വിദേശ നിക്ഷേപകർക്കും കൂടി നിക്ഷേപിക്കാവുന്ന മൊത്തം പരിധി നിലവിലെ 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായും ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.
***
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ആഭ്യന്തര ഉൽപ്പാദനം 7.4% വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു; 8% ആയിരിക്കും നാമമാത്ര ജിഡിപി (Nominal GDP) വളർച്ച
നാമമാത്ര ജിഡിപി (Nominal GDP)  2025-26 ലെ ആദ്യ മുൻകൂർ കണക്കുകളെക്കാൾ 10.0% വളരുമെന്ന് പ്രതീക്ഷിക്കുന്നു

സേവന മേഖല 9.1% വളർച്ചയോടെ വികാസം പ്രാപിച്ചുകൊണ്ട് വളർച്ചയുടെ പ്രധാന ചാലകശക്തിയായി തുടരുന്നു

ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങളുമായി പങ്കിടുന്ന ആകെ വിഭവങ്ങൾ 2026-27 -ൽ 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു; ഇതിൽ നികുതി വിഹിതവും (15.26 ലക്ഷം കോടി രൂപ), ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും (1.4 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു

2026-27 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 17.15 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു, അതായത് ജിഡിപിയുടെ 4.4%

കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവിൽ കേന്ദ്രത്തിന്റെ മൂലധനച്ചെലവും (12.22 ലക്ഷം കോടി രൂപ), മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള ധനസഹായവും (4.93 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു

2025-26 സാമ്പത്തിക വർഷത്തിൽ 56.1 ശതമാനമായിരുന്ന കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത 2026-27 ൽ  ജിഡിപിയുടെ 55.6% ആകുമെന്ന് കണക്കാക്കപ്പെടുന്നു

സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (PFCE) 7% വളർച്ച കൈവരിക്കുമെന്ന് കരുതപ്പെടുന്നു, ഇത് ജിഡിപിയുടെ 61.5% വരും.  2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്

2026 സാമ്പത്തിക വർഷത്തെ മൊത്തം സ്ഥിര മൂലധന രൂപീകരണത്തിൽ (GFCF) 7.8% വർദ്ധന 

ധനക്കമ്മി 4.3% ആയി കണക്കാക്കുന്നു, അതേസമയം 2025-26 ലെ പരിഷ്കരിച്ച കണക്കുകൾ പ്രകാരം 4.4% മാണ് ധനക്കമ്മി

2026-27 ലെ റവന്യൂ കമ്മി 1.5% ആയും ഫലപ്രദമായ റവന്യൂ കമ്മി 0.3% ആയും കണക്കാക്കുന്നു

2026-27 ലെ മൊത്തം നികുതി വരുമാനം ജിഡിപിയുടെ 11.2% ആയി കണക്കാക്കുന്നു.

കറന്റ് അക്കൗണ്ട് കമ്മി 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.

അനിശ്ചിതമായ ആഗോള താരിഫ് സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ മൊത്തം കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 825.3 ബില്യൺ യുഎസ് ഡോളറിലെത്തി

2025 സാമ്പത്തിക വർഷത്തിൽ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 81.0 ബില്യൺ യുഎസ് ഡോളറായി രേഖപ്പെടുത്തി
ന്യൂഡൽഹി  : 01 ഫെബ്രുവരി 2026
ശക്തമായ ആഭ്യന്തര ആവശ്യകത, ഘടനാപരമായ പരിഷ്കാരങ്ങൾ, സുസ്ഥിരമായ സ്ഥൂല സാമ്പത്തിക (മാക്രോ ഇക്കണോമിക്) അന്തരീക്ഷം എന്നിവയുടെ പിന്തുണയാൽ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശുഭസൂചകമായി തുടരുന്നു. ഈ വർഷം രാജ്യത്തിന് മൂന്ന് സോവറിൻ റേറ്റിംഗ് അപ്‌ഗ്രേഡുകൾ ലഭിച്ചു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിനൊപ്പം പാർലമെന്റിൽ സമർപ്പിച്ച മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്‌മെന്റ്, മീഡിയം ടേം ഫിസ്ക്കൽ പോളിസി കം ഫിസ്ക്കൽ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്‌മെന്റ് എന്നിവ പ്രകാരം, പണപ്പെരുപ്പ സാഹചര്യം ആശങ്കയില്ലാത്ത വിധം നിയന്ത്രണവിധേയമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു. പൊതു നിക്ഷേപം, നിയന്ത്രണങ്ങൾ ഒഴിവാക്കൽ, തൊഴിൽ വിപണി പരിഷ്കാരങ്ങൾ, മനുഷ്യവിഭവശേഷിയിലെ നിക്ഷേപം, നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, സമ്പദ്‌വ്യവസ്ഥയുടെ ഔദ്യോഗികവൽക്കരണം എന്നിവ സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുമെന്ന് രേഖ സൂചിപ്പിക്കുന്നു. കോർപ്പറേറ്റ്, സാമ്പത്തിക മേഖലകളിലെ ശക്തമായ ബാലൻസ് ഷീറ്റുകൾ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അത് വളർച്ചാ ഗതിയെ ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സമഗ്ര സാമ്പത്തിക രൂപരേഖ (മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്മെൻ്റ്)
സാമ്പത്തിക വളർച്ച
ദേശീയ സ്ഥിതിവിവര കാര്യാലയം പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 7.4 ശതമാനം വളർച്ച നേടുമെന്ന് കണക്കാക്കപ്പെടുന്നു; ഇതേ കാലയളവിലെ നാമമാത്ര ജിഡിപി (Nominal GDP) വളർച്ച 8 ശതമാനമാണ്. 9.1 ശതമാനം വളർച്ചയോടെ സേവന മേഖലയാണ് പ്രധാന വളർച്ചാ ചാലകമായി തുടരുന്നത്. ഉല്പാദന, നിർമ്മാണ പ്രവർത്തന മേഖലകൾ 7 ശതമാനം വളർച്ച രേഖപ്പെടുത്തി. കാർഷിക മേഖല 3.1 ശതമാനം വളർച്ച നേടുമെന്നും കണക്കാക്കപ്പെടുന്നു. 2025-26 ലെ ആദ്യ മുൻകൂർ കണക്കുകളെ അപേക്ഷിച്ച് നോമിനൽ ജിഡിപി 10.0 ശതമാനം വളർച്ച നേടുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.
ഉപഭോഗവും നിക്ഷേപവും
ആഭ്യന്തര ആവശ്യകത വളർച്ചയുടെ ആണിക്കല്ലായി തുടരുന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) 7 ശതമാനം വളർച്ച നേടുമെന്ന് പ്രവചിക്കപ്പെടുന്നു; ഇത് ജിഡിപിയുടെ 61.5 ശതമാനമാണ്, 2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവൺമെൻ്റിൻ്റെ അന്തിമ ഉപഭോഗച്ചെലവും 2025 സാമ്പത്തികവർഷത്തെ 2.3 ശതമാനത്തിൽ നിന്ന് 2026 ൽ 5.2 ശതമാനം വളർച്ചയോടെ ശക്തമായി തിരിച്ചുവരുമെന്ന് കണക്കാക്കപ്പെടുന്നു. യുപിഐ (UPI) ഇടപാടുകൾ, വിമാന-റെയിൽ ഗതാഗതം, ഇ-വേ ബില്ലുകൾ തുടങ്ങിയ ഹൈ-ഫ്രീക്വൻസി സൂചകങ്ങൾ നഗര-ഗ്രാമ ഉപഭോഗത്തിൽ പ്രകടമായ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നു. നിക്ഷേപ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; മൊത്തം സ്ഥിര മൂലധന രൂപീകരണം (GFCF) 2026 സാമ്പത്തിക വർഷത്തിൽ 7.8 ശതമാനം വർദ്ധിച്ചു, ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി ജിഡിപിയുടെ ഏകദേശം 30 ശതമാനമായി ജിസിഎഫ്സി (GFCF) സ്ഥിരമായി നിലനിൽക്കുന്നു.
ബാഹ്യ മേഖല
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 825.3 ബില്യൺ ഡോളറിലെത്തുകയും ഈ മുന്നേറ്റം 2026 സാമ്പത്തിക വർഷത്തിലും തുടരുകയും ചെയ്യുന്നു. അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ നിലനിൽക്കെ തന്നെ, ചരക്ക് കയറ്റുമതി 2.4 ശതമാനവും (2025 ഏപ്രിൽ-ഡിസംബർ), സേവന കയറ്റുമതി 6.5 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2025 ഏപ്രിൽ-ഡിസംബർ കാലയളവിലെ ചരക്ക് ഇറക്കുമതിയിൽ 5.9 ശതമാനം വർദ്ധനവുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ  നേരിട്ടുള്ള വിദേശനിക്ഷേപം (FDI) മൊത്തം 81.0 ബില്യൺ ഡോളറായി രേഖപ്പെടുത്തി; 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ മറ്റേതൊരു സാമ്പത്തിക വർഷത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിക്ഷേപം ലഭിച്ചതോടെ ഈ മുന്നേറ്റം കൂടുതൽ ശക്തമായി. കറന്റ് അക്കൗണ്ട് കമ്മി (CAD), 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ (H1) 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.
മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം സ്ട്രാറ്റജി സ്റ്റേറ്റ്‌മെൻ്റ്
ധനകാര്യ സൂചകങ്ങൾ
2024-25 (പതിവ്), 2025-26 ബജറ്റുകളിൽ സൂചിപ്പിച്ചിട്ടുള്ള കബാധ്യത കുറയ്ക്കാനുള്ള മാർഗം (Debt glide path) തന്നെയാണ് 2026-27 കേന്ദ്ര ബജറ്റിന്റെയും പ്രധാന ധനകാര്യ അടിസ്ഥാനം. 2021-22 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച 'ഫിസ്ക്കൽ കൺസോളിഡേഷൻ' (ധനപരമായ ഏകീകരണം) പ്രക്രിയയുടെ പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വികസന മുൻഗണനകൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഈ നടപടി ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്. 2021-22 ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം ഗവണ്മെന്റ് യാഥാർഥ്യമാക്കി. വരും വർഷങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത കുറഞ്ഞുവരുന്ന തരത്തിലുള്ള സാമ്പത്തിക നിലപാട് സ്വീകരിക്കാനായിരിക്കും ഗവണ്മെന്റ് പരിശ്രമിക്കുക. 2025-26 ലെ പരിഷ്കരിച്ച കണക്കുകളും (RE), 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകളും(BE) പ്രകാരമുള്ള പ്രധാന ധനകാര്യ സൂചകങ്ങൾ ജിഡിപിയുടെ ശതമാനമായി ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
 
 

വരവ് 
2026-27 ലെ ബജറ്റിൽ, മൊത്തം നികുതി വരുമാനം  44.04 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് 2025-26 ലെ പരിഷ്ക്കരിച്ച കണക്കുകളേക്കാൾ (RE) 8.0 ശതമാനം വർധന രേഖപ്പെടുത്തുന്നു. മൊത്തം നികുതി വരുമാനത്തിന്റെ 61.2 ശതമാനവും സംഭാവന ചെയ്യുന്നത് പ്രത്യക്ഷ നികുതികളാണ്, ഇത് 26.97 ലക്ഷം കോടി രൂപ വരും. പരോക്ഷ നികുതികൾ 17.07 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം (GTR to GDP ratio) 11.2 ശതമാനമായിരിക്കും. പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ആദ്യ വർഷം കൂടിയാണ് 2026-27. വിഭജനാത്മക  നികുതി വിഹിതത്തിന്റെ (Divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നത് തുടരണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന് ലഭിക്കുന്ന അറ്റ നികുതി വരുമാനം (Net Tax Revenue) 28.67 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ നികുതിയേതര വരുമാനം 6.66 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. കേന്ദ്രത്തിന്റെ ആകെ റവന്യൂ വരവുകൾ [അറ്റ നികുതി വരുമാനവും നികുതിയേതര വരുമാനവും ചേർത്ത്] 35.33 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. റവന്യൂ വരവുകളിൽ 2025-26 ലെ പരിഷ്കരിച്ച കണക്കുകളേക്കാൾ 5.7 ശതമാനം വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ചെലവ്
കേന്ദ്ര ഗവണ്മെന്റിന്റെ ആകെ ചെലവ് 53.47 ലക്ഷം കോടി രൂപയായിരിക്കുമെന്ന് 2026-27 ലെ ബജറ്റിൽ വ്യക്തമാക്കുന്നു. (ഇത് ജിഡിപിയുടെ 13.6 ശതമാനമാണ്). 2025-26 ലെ പരിഷ്കരിച്ച കണക്കായ (RE) 49.65 ലക്ഷം കോടി രൂപയേക്കാൾ 7.7 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത്.  ബജറ്റിൽ മൂലധന ചെലവിനായി 12.22 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.1 ശതമാനം) ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന സഹായമായ SASCI (Special Assistance as Loan to States for Capital Expenditure) വഴി നൽകുന്ന 2.0 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ മൂലധന ചെലവും, ആസ്തികൾ സൃഷ്ടിക്കുന്നതിനായി നൽകുന്ന ധനസഹായവും (Grants-in-aid) ചേർന്നതാണ് 'ഫലപ്രദമായ മൂലധന ചെലവ്' (Effective Capital Expenditure). ഇവ രണ്ടും ചേർന്ന് സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങളായി മാറുന്നു. 2026-27 ബജറ്റിൽ ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ്-ഇൻ-എയ്ഡിനായി 4.93 ലക്ഷം കോടി രൂപ (ജിഡിപിയുടെ 1.3 ശതമാനം) മാറ്റിവെച്ചിട്ടുണ്ട്. അതനുസരിച്ച്, 2026-27 സാമ്പത്തിക വർഷത്തിലെ ആകെ ഫലപ്രദമായ മൂലധന ചെലവ് 17.15 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 4.4 ശതമാനം) കണക്കാക്കപ്പെടുന്നു.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും
ധനകാര്യ കമ്മീഷന്റെ (FC) ശുപാർശകൾ പ്രകാരം, കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കാലയളവിൽ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം കൈമാറുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, വിഭജനാത്മക നികുതി സമാഹരണത്തിന്റെ (divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) ശുപാർശ ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. 2026-27 ലെ ബജറ്റിൽ, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 15.26 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2025-26 ലെ പരിഷ്കരിച്ച (RE) 13.93 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണിത്. മുൻവർഷങ്ങളിലെ നികുതി വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന് ലഭിക്കാനുള്ള കുടിശ്ശികയിനത്തിലുള്ള 9,084.02 കോടി രൂപ കൂടി ഇതിൽ ഉൾപ്പെടുന്നു. 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം ജിഡിപിയുടെ 3.9 ശതമാനമാണ്; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (കുടിശ്ശിക ഉൾപ്പെടെ) 1.33 ലക്ഷം കോടി രൂപ കൂടുതലാണ്. കൂടാതെ, 2026-27 ബജറ്റിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ 1.4 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. അതനുസരിച്ച്, നികുതി വിഹിതവും  ഗ്രാന്റുകളും ഉൾപ്പെടെ ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ആകെ തുക 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ധനനയ തന്ത്രം
2026-27 സാമ്പത്തിക വർഷത്തെ ധനനയ തന്ത്രം, 2025-26 ലെ ബജറ്റിൽ സൂചിപ്പിച്ചിട്ടുള്ള കടബാധ്യത കുറയ്ക്കാനുള്ള മാർഗം എന്നതിന്  അനുസൃതമായി തുടരും. ധനക്കമ്മിയെ പ്രധാന പ്രവർത്തന ലക്ഷ്യമായി നിലനിർത്തിക്കൊണ്ട്, 2030-31 സാമ്പത്തിക വർഷത്തോടെ കടബാധ്യത -ജിഡിപി അനുപാതം 50±1 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ഇടക്കാല ലക്ഷ്യം. ഈ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത-ജിഡിപി അനുപാതം 55.6 ശതമാനവും, ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.3 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുക, ആഗോള സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ആവശ്യമായ സാമ്പത്തിക സാഹചര്യം ഒരുക്കുക, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യത്തിന്റെ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുക എന്നിവയാണ് ഈ ധനനയത്തിന്റെ മറ്റ് വശങ്ങൾ. നികുതി നയത്തിലെ പരിഷ്കാരങ്ങൾ, ചെലവ് നയം, ഗവണ്മെന്റ് കടമെടുക്കൽ, വായ്പ ലഭ്യമാക്കൽ, നിക്ഷേപം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.