മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ

- മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി

Aug 24, 2024
മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ
eight nomb manarkadu church

കോട്ടയം: തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും.  സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പെരുന്നാളിന്റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു.  സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസിനെ നിയോഗിക്കും.
എക്‌സൈസ് കൺട്രോൾ റൂം തുറക്കും.  എക്‌സൈസ് നേതൃത്വത്തിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.   തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകി.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും ആംബുലൻസ് സേവനവും ലഭ്യമാക്കും.   മേഖലയിലെ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ഫയർഫോഴ്‌സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും പ്രത്യേക 10 സർവീസുകൾ വീതം നടത്തും. ഇതു കൂടാതെ സെപ്റ്റംബർ ആറു മുതൽ എട്ടുവരെ അഞ്ചു സ്‌പെഷൽ സർവീസുകൾ കൂടി നടത്തും. മറ്റു ജില്ലകളിൽനിന്ന് പെരുന്നാൾ കാലയളവിൽ സർവീസ് നടത്തും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെയും സബ് കളക്ടറെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തിനും നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, കത്തീഡ്രൽ സഹവികാരി ഫാ. കുര്യാക്കോസ് എബ്രഹാം കോർ എപിസ്‌കോപ കറുകയിൽ,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അഡീഷണൽ എസ്.പി. എം.ആർ. സതീഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ. രാജേഷ്, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. രൺദീപ്, കെ.എസ്.ആർ.ടി.സി. ഡി.റ്റി.ഒ. പി. അനിൽകുമാർ, പള്ളി സെക്രട്ടറി വി.ജെ. ജേക്കബ്, പള്ളി ട്രസ്റ്റിമാരായ പി.എ. എബ്രഹാം, വർഗീസ് ഐപ്, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത് എന്നിവർ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.