അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കോടനാട്ടെത്തിച്ച് വിദഗ്ധ ചികിത്സ
മസ്തകത്തിലെ മുറിവിൽ പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ ആന ഏഴുന്നേൽക്കുകയായിരുന്നു.

ചാലക്കുടി : അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കോടനാട് എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ആനയുമായി ആനിമൽ ആംബുലൻസ് കോടനാട്ടേക്ക് പുറപ്പെട്ടു. മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മസ്തകത്തിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.
വെറ്റിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തി മയക്കുവെടിവച്ചു. പിന്നാലെ ആന മയങ്ങി വീണതോടെ ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. മസ്തകത്തിലെ മുറിവിൽ പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ ആന ഏഴുന്നേൽക്കുകയായിരുന്നു.
കോടനാട് അഭയാരണ്യത്തിലേക്കാണ് ആനയെ മാറ്റുന്നത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായി വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോടനാട്ടെത്തിച്ച ശേഷം ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകും.