കടുത്ത ന്യൂമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമെന്ന് വത്തിക്കാൻ
വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. 88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണ്. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയിട്ടുണ്ട്.
ഈ മാസം ആറിന് മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാൻ അറിയിച്ചു.
ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്.