ഇറാനിൽ പ്രക്ഷോഭം രൂക്ഷം: ഇന്റർനെറ്റ് നിശ്ചലം, മുന്നറിയിപ്പുമായി ഖമനേയി
ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ സ്ഥിതിഗതികൾ വഷളാകുന്നു. തലസ്ഥാനമായ ടെഹ്റാനിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും രംഗത്തെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രീതി നേടാൻ ശ്രമിക്കുന്ന ഒരുകൂട്ടം അക്രമികൾ എന്നാണ് ഖമനേയി പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്. ആർക്കും മുന്നിൽ മുട്ടുകുത്തില്ലെന്നും ശക്തമായി നേരിടുമെന്നും പറഞ്ഞു. പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ റിസ പഹ്ലവി ആവശ്യപ്പെട്ടു.. 1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസ പഹ്ലവിയുടെ മകനാണ് റിസ പഹ്ലവി. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ദയവായി തയ്യാറാകണമെന്നാണ് റിസ പഹ്ലവി ആവശ്യപ്പെട്ടത് ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്ത റിസ പഹ്ലവി നിലവിൽ യുഎസിലാണ് താമസിക്കുന്നത്. ടെഹ്‌റാനിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ രാജ്യവ്യാപകമായി പടരുകയാണ്. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്നാണ് റിപ്പോർട്ടുകൾ. 2500 പേർ കരുതൽ തടങ്കലിലാണ്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


