വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Jan 17, 2026
വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
VELLAPPALLY AND SUKUMARAN NAIR

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശൻ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ കാണിക്കണം. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി ഡി സതീശന് മുസ്ലിം ലീഗിന്റെ സ്വരമാണ് ഇപ്പോൾ. വി ഡി സതീശന് വട്ടാണ്, ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി പറഞ്ഞു.

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്‍റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതൽ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യം. നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്നും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പൊതുഅജണ്ടയിൽ മുസ്ലീം സമുദായവും വന്നാൽ ഉൾപ്പെടുത്താം. ക്രിസ്ത്യൻ സമുദായത്തിന് ഭയമുണ്ടെന്ന് എല്ലാവർക്കും അറിയമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു

എസ് എൻ ഡി പിയെ തകർക്കാൻ ചില 'കുലംകുത്തികൾ' ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം പോലെ മതസൗഹാർദ്ദം ഉള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിലെ ആ മതസൗഹാർദ്ദം തകർക്കാൻ പല ശക്തികളും രംഗത്തുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എൻ എസ് എസിനെയും എസ് എൻ ഡി പിയെയും തമ്മിലടിപ്പിച്ചത് യു ഡി എഫ് ആണെന്നും എന്നാൽ ഇനി എൻ എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ എസ് എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഈ മാസം 21 ന് ആലപ്പുഴയിൽ ചേരുന്ന എസ് എൻ ഡി പി സമ്മേളനം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. എസ് എൻ ഡി പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്‍റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഐക്യത്തിനുള്ള തീരുമാനം ചർച്ച ചെയ്യുമെന്ന് പ്രഖ്യാപനം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.