ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കും: മന്ത്രി വി എൻ വാസവൻ
മികച്ച സഹകരണസംഘങ്ങൾക്കുള്ള അവാർഡ് വിതരണം

2025 ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കുകയാണെന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. സഹകരണ സംഘങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വർധിപ്പിക്കുക, അതിന്റെ വിജയഗാഥകൾ അന്തർദേശീയ ഐക്യത്തിന് നൽകുന്ന മാതൃകകൾ, സാമ്പത്തിക മികവ്, സമത്വം ജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് സാർവദേശീയ സഹകരണ ദിനാഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലേയും 3 ദശലക്ഷം സഹകരണസംഘങ്ങളിലെ 100 കോടിയിലധികം വരുന്ന സഹകാരികളുൾപ്പെടെ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ആഘോഷമാണിത്. 2025 നെ അന്തർദേശീയ സഹകരണവർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ സഹകരണദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വർഷവും സഹകരണദിനം ആഘോഷിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ പരിഹാരങ്ങളിലൂടെയും സഹകരണ സംഘങ്ങൾ മെച്ചപ്പെട്ട ലോകത്തിനായി പ്രവർത്തിക്കുന്നു (co-operatives: Driving inclusive and Sustainable Solution for a Better World) എന്നതാണ് ഈ വർഷത്തെ സഹകരണദിന പ്രമേയം. ലോകത്താകമാനം സമഗ്രമായ സമ്പദ് വ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്നത്തെ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും ലോകമെമ്പാടുമുള്ള സഹകരണസംഘങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പ്രമേയം. 2030 ഓടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ പ്രധാന പങ്കാളികളാണെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷത്തെ സഹകരണദിന പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. കഴിഞ്ഞ 4 വർഷത്തെ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ ആകെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ജീവിത നിലവാരം ഉയർത്തുന്ന, അസമത്വം കുറയ്ക്കുന്ന, സാമൂഹിക നീതി ഉറപ്പാക്കുന്ന, സുസ്ഥിരവികസനം സാധ്യമാക്കുന്ന പ്രവർത്തന പരിപാടികളിലൂടെ സഹകരണമേഖല മുന്നോട്ട് പോവുകയാണ്. സഹകരണ സ്ഥാപനങ്ങൾ അവയുടെ എല്ലാ പ്രവർത്തനങ്ങളിലും സാമൂഹിക ഉത്തരവാദിത്തം സമന്വയിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്തർദേശീയ സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം
2025 അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 5ന് രാവിലെ 11ന് എറണാകുളം, അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ മികച്ച സഹകാരിക്കുള്ള റോബോർട്ട് ഓവൻ പുരസ്കാരം, കേരളത്തിലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള 2023-24 വർഷത്തെ പുരസ്കാരങ്ങൾ എന്നിവ വിതരണം ചെയ്യും. എം.പിമാർ, എം.എൽ.എ മാർ, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
അന്നേദിവസം രാവിലെ 9.30ന് “നവകേരള വഴിയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്” എന്ന വിഷയത്തിലുള്ള സെമിനാർ നടക്കും. നബാർഡ് ചെയർമാൻ ഷാജി കെ.ബി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു വിഷയ അവതരണം നടത്തും. പ്രമുഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, പി കെ ഹരീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
മികച്ച സഹകരണസംഘങ്ങൾക്കുള്ള അവാർഡ് വിതരണം
മികച്ച സഹകാരികൾക്കുള്ള റോബോർട്ട് ഓവൻ പുരസ്കാരം മുൻ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി എ ഉമ്മറിനും, മികച്ച പ്രവർത്തനം നടത്തുന്ന സംഘങ്ങൾക്കുള്ള കോ - ഓപ്പ് ഡേ പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം കോഴിക്കോടിനും, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിനും (കൊല്ലം എൻ.എസ് സഹകരണ ആശുപത്രി) നൽകും. സംസ്ഥാനത്തെ വിവിധ വിഭാഗം സംഘങ്ങൾക്കുളള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
സഹകരണ അവാർഡിനായി ഇക്കൊല്ലം മുതൽ ഒരു സഹകരണ ശിൽപ്പം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ഈ ശിൽപ്പമാണ് അവാർഡ് ജേതാക്കൾക്ക് നൽകുന്നത്. 12 ഇഞ്ച് വലിപ്പത്തിൽ ഒന്നാം സമ്മാനത്തിന് ഗോൾഡും രണ്ടാം സമ്മാനത്തിന് 10 ഇഞ്ചിലുള്ള സിൽവറും മൂന്നാം സമ്മാനത്തിന് എട്ട് ഇഞ്ചിലുള്ള ബ്രോൺസ് നിറങ്ങളിലാണ് ശിൽപ്പം തയ്യാറാക്കിയിട്ടുള്ളത്. സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയെയും അതിന്റെ ആശയങ്ങളെയും ഒപ്പം സഹകരണ ജനാധിപത്യം, കൂട്ടായ്മ, പരസ്പര സഹായം, ജനാധിപത്യ സ്വഭാവം എന്നിവയൊക്കെ പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ശിൽപ്പത്തിന് പിന്നിലുള്ളത്.