കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു

ഇന്ത്യ- ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചു

Oct 16, 2024
കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു
cricket

ബെംഗളൂരു : ഇന്ത്യ- ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചു. ബെംഗളൂരുവില്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്ന്  ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ടോസ് ഇടുന്നതോട് കൂടി മത്സരം തുടങ്ങും.    ഇന്ന്  രാവിലെ 9.30നാണ് ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ കുറയാതിരുന്നതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും വിരാട് കോലിയും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ മടങ്ങി. വ്യാഴാഴ്ച്ചയും ബെംഗളൂരുവില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം. അതിനിടെയാണ് ബെംഗളൂരുവില്‍ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.

ഇപ്പോള്‍ പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഇതുകഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരേ അഞ്ചു ടെസ്റ്റുകളുണ്ട്. അത് അവരുടെ നാട്ടിലാണ്. അടുത്ത ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട് കിവീസിന്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി. വില്യംസണ്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഈയിടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.