പരിഷ്കരിച്ച കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നു മുതൽ
മേയ് രണ്ട് മുതലാണ് ടിക്കറ്റുകളുടെ വില എല്ലാ ദിവസവും 50 രൂപയാക്കി ഏകീകരിച്ച് സമ്മാനഘടനയിൽ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനങ്ങൾകൂടി ഉൾപ്പെടുത്തിയത്

കൊല്ലം : സമ്മാനഘടനയിൽ മാറ്റം വരുത്തിയ കേരള ഭാഗ്യക്കുറിയുടെ പുതിയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇന്നുമുതൽ ആരംഭിക്കും.ഇക്കഴിഞ്ഞ മേയ് രണ്ട് മുതലാണ് ടിക്കറ്റുകളുടെ വില എല്ലാ ദിവസവും 50 രൂപയാക്കി ഏകീകരിച്ച് സമ്മാനഘടനയിൽ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനങ്ങൾകൂടി ഉൾപ്പെടുത്തിയത്.ഇതോടെ 50 രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പ്രധാന ഏജന്റുമാരിലും ഭാഗ്യക്കുറി ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമായി.ഇത് കംപ്യൂട്ടറുകളിൽ സ്കാൻ ചെയ്ത് ഉൾപ്പെടുത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണുണ്ടാക്കിയത്. നേരത്തേ 40 രൂപയുടെ ടിക്കറ്റുകൾ പ്രതിദിനം 1.8 കോടി എണ്ണമാണ് അച്ചടിച്ചിരുന്നത്. ഇപ്പോൾ 96 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്യുന്നത്.ലോട്ടറി ഏജന്റുമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഒന്നരമാസത്തിനിടെ രണ്ടാംതവണ സമ്മാനഘടനയിൽ മാറ്റംവരുത്താൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. സമ്മാനഘടനയിലെ ഏറ്റവും വലിയ മാറ്റം 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി എന്നതാണ്.പകരമായി 2000, 200 രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തി. നിലവിൽ ഇത് 18 എണ്ണം ആയിരുന്നു. 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 എന്നിങ്ങനെയാണ് ഇന്നുമുതൽ നറുക്കെടുപ്പിൽ ലഭിക്കുന്ന മറ്റു സമ്മാനങ്ങൾ.50 രൂപ വിലയുള്ള ടിക്കറ്റുകളിൽ ഒരു കോടി രൂപയാണ് പ്രതിദിന ഒന്നാം സമ്മാനം. ആകെ സമ്മാനത്തുക 24.35 കോടി രൂപയാണ്. ഏജന്റുമാർക്ക് സമ്മാനത്തുകയിലെ കമ്മീഷൻ ഇനത്തിൽ 3.4 കോടി രൂപയും വിതരണം ചെയ്യും.