മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് അന്തരിച്ചു

എറണാകുളം ജില്ലയിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു എം.എം ലോറൻസ്.

Sep 21, 2024
മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് അന്തരിച്ചു
mm-lawrence-passes-away

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്(94) അന്തരിച്ചു. ഇടതു മുന്നണി കൺവീനറായും സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. എറണാകുളം ജില്ലയിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു എം.എം ലോറൻസ്.എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ പരേതരായ ജോർജ്, ഫ്രാൻസിസ് എന്നിവർ സഹോദരങ്ങളാണ്. എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, മുനവിറുൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു.1964ലെ പിളർപ്പിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന ലോറൻസ് 1964 മുതൽ 1998 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതൽ 1978 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.