സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി
സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യൻസ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളും രേഖകളും വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.
ഫിസിഷ്യൻസ് സാമ്പിൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കേണ്ടതാണ്. (ടോൾ ഫ്രീ നമ്പർ 1800 425 3182) പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നത്. ഡ്രഗ്‌സ് ഇൻസ്പെക്ടർ സോൺ 3 പ്രവീൺ, ചീഫ് ഇൻസ്‌പെക്ടർ ഡ്രഗ്സ് ഇന്റലിജൻസ് സ്‌ക്വാഡ് വിനോദ് വി, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ (എസ്.ഐ.ബി) മണിവീണ എം.ജി, ഡ്രഗ്‌സ് ഇൻസ്പെക്ടർ അജി എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു