ശബരിപാതയ്‌ക്ക് 1900 കോടി രൂപ നീക്കിവച്ചു
കൊച്ചി :
അങ്കമാലി–ശബരി പാത നിർമാണത്തിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ 1900 കോടി രൂപ നീക്കിവച്ച് കിഫ്‌ബി ബോർഡ് യോഗതീരുമാനം. വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ബോർഡ് യോഗം അനുമതി നൽകിയ പദ്ധതികളിൽ ശബരിപാത ഉൾപ്പെടെ മൂന്ന് പദ്ധതികൾ ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്നതാണ്. എച്ച്‌എംടി ജങ്‌ഷൻ വികസനത്തിനായി 6.18 കോടി, മംഗളവനം ഉപ കനാൽ വികസനത്തിന് 6.19 കോടി രൂപ എന്നിങ്ങനെയാണ് മറ്റു രണ്ട് പദ്ധതികൾക്ക് തുക നീക്കിവയ്‌ക്കുക.
അങ്കമാലിയിൽ തുടങ്ങി കോട്ടയം ജില്ലയിലെ എരുമേലിവരെ നീളുന്ന 111 കിലോമീറ്റർ നിർദിഷ്ട റെയിൽവേ പദ്ധതിയാണ് ശബരിപാത. ജനുവരി അവസാനമാണ് അങ്കമാലി–ശബരി റെയിൽപ്പാത മരവിപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിച്ചത്. തുടർനടപടികൾ സ്വീകരിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിന് അംഗീകൃത അലൈൻമെന്റും വിശദമായ പദ്ധതിമാപ്പും സംസ്ഥാന സർക്കാരുമായി പങ്കിടാനും അനുമതി ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ കിഫ്‌ബിയിൽനിന്ന് 1900 കോടി രൂപ അനുവദിച്ചത്. ഇതോടെ ഭൂമി ഏറ്റെടുക്കൽ ത്വരിതഗതിയിലാകും.
കളമശേരിയിലെ ദീർഘകാല ഗതാഗതക്കുരുക്കിന് പരിഹാരമാണ് എച്ച്‌എംടി ജങ്‌ഷൻ വികസനം. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. സീപോർട്ട്-–എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്ന പാത നവീകരിക്കുന്നതോടെ ഒരു ദശാബ്ദമായുള്ള വലിയൊരാവശ്യമാണ് നിറവേറുക.
കൊച്ചി നഗരത്തിന്റെ ശ്വാസകോശമായ മംഗളവനം പക്ഷിസങ്കേതവും ഉപകനാലും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മംഗളവനം കൺസർവേഷൻ പ്രോജക്ട് നടപ്പാക്കുന്നുണ്ട്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതിസൗഹൃദമായ നവീകരണം, കണ്ടൽക്കാടുകളുടെ സംരക്ഷണം, പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനുള്ള നടപടികൾ എന്നിവയുമാണ് പദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇതിനായാണ് 6.18 കോടി രൂപ അനുവദിച്ചിരിക്കുന്നത്.


