"കുഞ്ഞുമാലാഖ" ആലിന്റെ സംസ്കാരം നാളെ
മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ അരുണും അമ്മ ഷെറിനും എടുത്ത തീരുമാനം നാടിനാകെ മാതൃകയായി. മകളുടെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകാൻ അവർ കാണിച്ച മനസ്സിനെ കേരളം ഒന്നടങ്കം ആദരിക്കുകയാണ്.സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സംഘടനകളും ആലിന്റെ പിതാവും മാതാവും എടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയാണ് .
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ആലിന്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് 200 കിലോമീറ്ററിലധികം ദൂരം വെറും 3 മണിക്കൂർ 17 മിനിറ്റ് കൊണ്ട് താണ്ടിയാണ് തിരുവനന്തപുരത്തെത്തിച്ചത്.ആലിന്റെ കരള്‍ അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്.
ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു. കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള പതിനൊന്ന് വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി.
നേത്ര പടലങ്ങളും ഹൃദയ ധമനിയും ആര്‍ക്കാണ് നല്കേണ്ടതെന്നതില് തീരുമാനമായിട്ടില്ല. അവയുടെ സ്വീകര്‍ത്താവും എത്തുന്നതോടെ ആലിന് ഇനി ആ അഞ്ചു പേരിലൂടെ ജീവിക്കും.


