റബർവില വീണ്ടും കുത്തനെ താഴ്‌ന്നു

ഇറക്കുമതി കുത്തനെ കൂടി; റബർ വീണ്ടും വീണു

Oct 23, 2024
റബർവില വീണ്ടും കുത്തനെ താഴ്‌ന്നു
rubber

കോട്ടയം : പ്രതീക്ഷയേറ്റി വർധിച്ച റബർവില വീണ്ടും കുത്തനെ താഴ്‌ന്നു. ആഗസ്‌തിൽ കിലോയ്‌ക്ക്‌ 250 രൂപയിലേറെ കിട്ടിയിരുന്നത്‌ ഇപ്പോൾ 180ലെത്തി. കണ്ടെയ്‌നറുകളുടെ ക്ഷാമം മൂലം ഇടയ്‌ക്ക്‌ മങ്ങിപ്പോയ അന്താരാഷ്‌ട്ര ഇറക്കുമതി ഇപ്പോൾ ശക്തിപ്പെട്ടതാണ്‌ വില കുറയാനുള്ള കാരണങ്ങളിലൊന്ന്‌. ഇതിനിടെ ആഭ്യന്തര വിപണിയിൽനിന്ന്‌ ചരക്ക്‌ വാങ്ങാതെ ടയർ കമ്പനികൾ വിട്ടുനിന്നത്‌ സാഹചര്യം രൂക്ഷമാക്കി. വില കൂടിയതുകണ്ട്‌ ടാപ്പിങ്‌ പുനരാരംഭിച്ച കർഷകരും പ്രതിസന്ധിയിലായി.

റബർ മേഖലയ്‌ക്ക്‌ പുത്തനുണർവേകിയാണ്‌ ആഗസ്‌തിൽ വില 250 കടന്നത്‌. ആർഎസ്‌എസ്‌ 4ന്റെ ബോർഡ്‌വില ആഗസ്‌ത്‌ 10ന്‌ 247 ആയിരുന്നു. പക്ഷേ 253 രൂപവരെ കിട്ടിയിരുന്നു. പത്തുദിവസം കഴിഞ്ഞപ്പോൾ 10 രൂപ കുറഞ്ഞ്‌ 237 ആയി. സെപ്‌തംബറിൽ ശരാശരി 224 രൂപയിൽ നിന്നു. എന്നാൽ ഒക്‌ടോബർ 16ന്‌ 200ൽ താഴ്‌ന്നു. പിന്നീട്‌ അതിവേഗം കുറഞ്ഞ്‌ 180 ആയി. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ നല്ല വില കിട്ടിയിരുന്നെങ്കിലും ഇതിന്റെ ഗുണം കർഷകർക്ക്‌ ലഭിച്ചിരുന്നില്ല. മഴ കാരണം കാര്യമായ ടാപ്പിങ്‌ നടന്നില്ല.

മലേഷ്യ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഇന്ത്യയിൽ റബറിന്‌ വിലകൂടാൻ സഹായകമായിരുന്നു. ഷിപ്പിങ്‌ കണ്ടെയ്‌നറുകൾക്ക്‌ പല കാരണങ്ങളാൽ ക്ഷാമം നേരിട്ടതും കപ്പൽകൂലി വർധിച്ചതും രാജ്യാന്തര ചരക്കുനീക്കത്തെ ബാധിച്ചു. എന്നാൽ ഇപ്പോൾ കണ്ടെയ്‌നർ ക്ഷാമം മാറുകയും ഷിപ്പിങ്‌ ചാർജ്‌ കുറയുകയും ഇറക്കുമതി ശക്തിപ്പെടുകയും ചെയ്‌തു.ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽനിന്ന്‌ റബറെടുക്കാതെ, മുമ്പ്‌ ശേഖരിച്ച ഇറക്കുമതി റബർ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. വില പരമാവധി ഇടിക്കുകയാണ്‌ ലക്ഷ്യം. ഇതോടെ കർഷകർക്കൊപ്പം ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി. നവംബർ അവസാനം വരെ ഈ നിലപാട്‌ തുടരാനാണ്‌ ടയർ ലോബിയുടെ നീക്കം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.