കോട്ടയ : ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകേന്ദ്രം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണ ഉറപ്പുനൽകി സ്‌കൂളുകളും.
പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം, ഏറ്റുമാനൂർ, പാലാ നഗരസഭകളുടെ പരിധിയിലുള്ള സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും പ്രഥമാധ്യാപകരും പങ്കെടുത്ത യോഗം ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലയിലെ നഗരസഭാപരിധികളിലുള്ള കോളജ് അധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്‌കൂൾ അധികൃതർ വിശദീകരിച്ചു. വിദ്യാലയങ്ങളുടെ മുൻപിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികുകൾ ഹരിതാഭമാക്കി മനോഹരമാക്കണമെന്നു ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിനായി വയ്ക്കുന്ന ചെടികൾ വേനൽക്കാലത്ത് നനയ്ക്കുന്നതിന് നഗരസഭകളുടെ സഹായം ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. മാർച്ച് രണ്ടാംവാരത്തോടെ തുടങ്ങി മേയ് മാസത്തോടെ പൂർത്തിയാക്കുന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്. .
യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ മാത്യു എന്നിവർ പങ്കെടുത്തു.