അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാകാർഡ്; 24 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാകാർഡ് അനുവദിക്കും. ഓൺലൈനായി മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇതുവരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തും. അതിദരിദ്രർ ഉൾപ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയിൽനിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെറ്റിദ്ധാരണാജനകമായ വാർത്തകൾ തള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരം മാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. അങ്ങനെ വരുന്ന ഒഴിവിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുന്ന കാർഡുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പുവരുത്താനാണ്. ഇൗ സർക്കാർ കാലയളവിൽ 58487 മഞ്ഞ കാർഡുകളും 545348 പിങ്കുകാർഡുകളുമായി ആകെ 603845 കാർഡുകൾ തരം മാറ്റി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


