പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും
ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്

ന്യൂഡൽഹി : കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദർശനമാണ് ഇത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം സൗദി സന്ദർശിച്ചിരുന്നു.ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ നരേന്ദ്രമോദി സംസാരിക്കും.
വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും.
പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും. ഊർജ്ജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും.സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ജിദ്ദ സന്ദർശിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. അദ്ദേഹത്തിന്റെ മുൻ രണ്ട് സന്ദർശനങ്ങൾ റിയാദിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.