സംസ്ഥാനത്ത് ഇന്നു മുതൽ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും
ഫിക്സഡ് ചാർജിൽ അഞ്ച് മുതൽ 15 രൂപ വരെയുള്ള വർധനയും ഈ മാസം മുതലുണ്ടാകും.പ്രതിമാസം 250 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് ആദ്യ യൂണിറ്റ് മുതൽ ഒരേ നിരക്കാണ് നൽകേണ്ടിവരിക. ഈ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വർധന

തിരുവനന്തപുരം : ഡിസംബറിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്കുവർധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്.പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റിന് അഞ്ച് മുതൽ 15 പൈസ വരെയാണ് ഏപ്രിൽ മുതൽ അധികമായി നൽകേണ്ടിവരിക.ഫിക്സഡ് ചാർജിൽ അഞ്ച് മുതൽ 15 രൂപ വരെയുള്ള വർധനയും ഈ മാസം മുതലുണ്ടാകും. ഇതിനു പുറമേഏപ്രിലിൽ ഏഴ് പൈസ സർചാർജും ഉപയോക്താക്കൾ നൽകേണ്ടതുണ്ട്.നിരക്കുവർധനയിലൂടെ 357.28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
വൈദ്യുതിക്കു പുറമേ വെള്ളത്തിനും വില കൂടും. വെള്ളക്കരത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായേക്കും. കേന്ദ്രസർക്കാർ വ്യവസ്ഥ പ്രകാരമാണ് ഈ വർധന.ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ ഇതൊഴിവാക്കിയിരുന്നു. ഇക്കുറി ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും വന്നിട്ടില്ല. അതിനാൽ നിരക്കു വർധനയുണ്ടായേക്കുമെന്ന വിവരമാണ് അധികൃതർ നൽകുന്നത്.
ടോൾ, ഭൂനികുതി, കോടതി ഫീസ് തുടങ്ങിയവയും വർധിക്കും. ഭൂമിയുടെ പാട്ടനിരക്കും പരിഷ്കരിച്ചിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണവും ഈ മാസമുണ്ടാകും. കോണ്ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാൽ ടൂറിസ്റ്റ് ബസുകളുടെ നിരക്കിലും വർധനയുണ്ടാകും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിക്കും. ടോൾ നിരക്കും വർധിക്കും.
കാറുകൾക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങൾക്ക് 15 രൂപയും എന്ന നിരക്കിലാണ് ദേശീപാതാ അഥോറിറ്റി ടോൾ നിരക്ക് വർധിപ്പിച്ചിട്ടുള്ളത്.