2047 ഓടെ ഇന്ത്യയെ നാം വികസിപ്പിക്കണം, നമ്മുടെ പാത - വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, ഉത്തരവാദിത്വത്തിലൂടെ സദ്ഭരണം: പ്രധാനമന്ത്രി

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു വികസിത ഇന്ത്യ കെട്ടിപ്പെടുക്കുന്നതിനുള്ള ശ്രമങ്ങൾ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തെക്കുറിച്ച് ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നു: പ്രധാനമന്ത്രി ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ് എന്ന ദർശനത്തിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, ഇത് പ്രധാനമന്ത്രി ഊർജ ഗംഗാ പരിയോജന സൃഷ്ടിച്ചു: പ്രധാനമന്ത്രി

Jul 18, 2025
2047 ഓടെ ഇന്ത്യയെ നാം വികസിപ്പിക്കണം, നമ്മുടെ പാത - വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, ഉത്തരവാദിത്വത്തിലൂടെ സദ്ഭരണം: പ്രധാനമന്ത്രി
p m narendramodi

ന്യൂഡൽഹി : 2025 ജൂലൈ 18

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ദുർഗാപൂർ ഇന്ത്യയുടെ തൊഴിൽ ശക്തിയുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ  പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് ഗണ്യമായ സംഭാവനകളാണ് ദുർഗാപൂർ നൽകിയതെന്നും, ആ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരം ഇന്നത്തെ പദ്ധതികൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിച്ച പദ്ധതികൾ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ഗ്യാസ് അധിഷ്ഠിത ഗതാഗതവും ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും പരിപോഷിപ്പിക്കുകയും ഉരുക്ക് നഗരമെന്ന ദുർഗാപൂരിന്റെ സ്വത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ശ്രീ മോദി വ്യക്തമാക്കി. "ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക" എന്ന ദർശനവുമായി ഈ പദ്ധതികൾ യോജിക്കുന്നുവെന്നും, പശ്ചിമ ബംഗാളിനെ മുന്നോട്ട് നയിക്കാൻ ഇവ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേഖലയിലെ യുവാക്കൾക്ക് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ വികസന പദ്ധതികൾക്ക് എല്ലാവർക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു.

ഇന്നത്തെ ആഗോള ചർച്ച ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ചുറ്റിപ്പറ്റിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിന് അടിത്തറയിടുന്ന ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനാത്മക മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളുടെ ഒരു പ്രധാന വശം സാമൂഹിക, ഭൗതിക, ഡിജിറ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ദരിദ്രർക്കായി 4 കോടിയിലധികം ഉറപ്പുള്ള വീടുകൾ, കോടിക്കണക്കിന് ശൗചാലയങ്ങൾ, 12 കോടിയിലധികം പൈപ്പ് ജല കണക്ഷനുകൾ, ആയിരക്കണക്കിന് കിലോമീറ്റർ പുതിയ റോഡുകളും ഹൈവേകളും, പുതിയ റെയിൽവേ ലൈനുകൾ, ചെറുപട്ടണങ്ങളിലെ വിമാനത്താവളങ്ങൾ, എല്ലാ ഗ്രാമങ്ങളിലും വീടുകളിലും എത്തുന്ന വ്യാപകമായ ഇന്റർനെറ്റ് ലഭ്യത എന്നീ സുപ്രധാന നേട്ടങ്ങൾ എടുത്തു കാട്ടി. പശ്ചിമ ബംഗാൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ട്രെയിൻ കണക്റ്റിവിറ്റിയിൽ ഉണ്ടായ അഭൂതപൂർവമായ പുരോഗതി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് ട്രെയിനുകൾ ധാരാളം ഓടിക്കുന്ന മുൻനിര സംസ്ഥാനങ്ങളിൽ ബംഗാൾ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്ത മെട്രോയുടെ ദ്രുതഗതിയിലുള്ള വികസനവും പുതിയ റെയിൽ ലൈനുകൾ, ട്രാക്ക് ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുകാട്ടി. നിരവധി റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നുണ്ടെന്നും ധാരാളം റെയിൽ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും ശ്രീ മോദി പരാമർശിച്ചു. പശ്ചിമ ബംഗാളിൽ ഇന്ന് രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്തതായും ഈ ശ്രമങ്ങളെല്ലാം ബംഗാളിലെ ജനങ്ങളുടെ ജീവിതം ഗണ്യമായി സുഗമമാക്കുമെന്നും അദ്ദേഹം പരാമർശിച്ചു. 

ഈ മേഖലയിലെ വിമാനത്താവളം ഉഡാൻ പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ട്, കഴിഞ്ഞ വർഷം മാത്രം 5 ലക്ഷത്തിലധികം യാത്രക്കാർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അത്തരം അടിസ്ഥാന സൗകര്യങ്ങൾ, സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പദ്ധതികളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഉല്പാദനം പോലും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10–11 വർഷത്തിനിടയിൽ ഇന്ത്യ ഗ്യാസ് കണക്റ്റിവിറ്റിയിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഈ ദശകത്തിൽ രാജ്യത്തുടനീളമുള്ള വീടുകളിൽ എൽപിജി എത്തിയിട്ടുണ്ടെന്നും ഇത് ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ടെന്നും പറഞ്ഞു. "ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്" എന്ന ദർശനത്തിനായുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെയും പ്രധാൻമന്ത്രി ഊർജ ഗംഗാ യോജനയുടെ തുടക്കത്തെയും അദ്ദേഹം പരാമർശിച്ചു. ഈ സംരംഭത്തിന്റെ കീഴിൽ, പശ്ചിമ ബംഗാൾ ഉൾപ്പെടെ ആറ് കിഴക്കൻ സംസ്ഥാനങ്ങളിൽ ഗ്യാസ് പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾക്കും അടുക്കളകൾക്കും താങ്ങാനാവുന്ന വിലയിൽ പൈപ്പ് ലൈൻ ഗ്യാസ് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗ്യാസ് ലഭ്യത വാഹനങ്ങൾക്ക് സിഎൻജിയിൽ പ്രവർത്തിക്കാനും, വ്യവസായങ്ങൾക്ക് ഗ്യാസ് അധിഷ്ഠിത സാങ്കേതികവിദ്യകൾ സ്വീകരിക്കാനും പ്രാപ്തമാക്കുമെന്ന് അഭിപ്രായപ്പെട്ടു. ദുർഗാപൂരിലെ വ്യാവസായിക മേഖല ഇപ്പോൾ ദേശീയ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായി മാറിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ പദ്ധതി പ്രദേശത്തെ വ്യവസായങ്ങൾക്ക് ഗുണം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ ഏകദേശം 30 ലക്ഷം വീടുകൾക്ക് താങ്ങാനാവുന്ന വിലയിൽ പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ, പ്രത്യേകിച്ച് അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുമെന്നും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുർഗാപൂരിലെയും രഘുനാഥ്പൂരിലെയും പ്രധാന സ്റ്റീൽ, പവർ പ്ലാന്റുകൾ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ സൗകര്യങ്ങളിൽ ഏകദേശം 1,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്ലാന്റുകൾ ഇപ്പോൾ കൂടുതൽ കാര്യക്ഷമവും ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതിന് അദ്ദേഹം ബംഗാളിലെ ജനങ്ങളെ പ്രത്യേകമായി അഭിനന്ദിച്ചു.

ഇന്ത്യയിലെ ഫാക്ടറികളിലായാലും അതിന്റെ പാടശേഖരങ്ങളാകട്ടെ, എല്ലാ ശ്രമങ്ങളും നയിക്കുന്നത് 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ഒറ്റ ദൃഢനിശ്ചയത്താലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, ഉത്തരവാദിത്വത്തിലൂടെ സദ്ഭരണം എന്നിവയാണ് ഗവൺമെന്റിന്റെ മുന്നോട്ടുള്ള പാതയെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പശ്ചിമ ബംഗാളിനെ ഇന്ത്യയുടെ വികസന യാത്രയുടെ ശക്തമായ ഒരു എഞ്ചിനാക്കി മാറ്റുമെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ്, കേന്ദ്ര മന്ത്രിമാരായ ശ്രീ ഹർദീപ് സിംഗ് പുരി, ശ്രീ ശന്തനു ഠാക്കൂർ, ഡോ. സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

എണ്ണ, വാതകം, വൈദ്യുതി, റോഡ്, റെയിൽ മേഖലകളെ സഹായിക്കുന്ന നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും, ഉദ്ഘാടനം ചെയ്യുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.

മേഖലയിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, പശ്ചിമ ബംഗാളിലെ ബൻകുരയിലും പുരുലിയ ജില്ലയിലും ഏകദേശം 1,950 കോടി രൂപയുടെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സിറ്റി ഗ്യാസ് വിതരണ (സിജിഡി) പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും പിഎൻജി കണക്ഷനുകൾ നൽകുകയും ചില്ലറ വിൽപ്പന ശാലകളിൽ സിഎൻജി നൽകുകയും മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ജഗദീഷ്പൂർ-ഹാൽദിയ, ബൊക്കാറോ-ധാംറ പൈപ്പ്ലൈൻ അഥവാ, പ്രധാൻ മന്ത്രി ഊർജ ഗംഗ (പിഎംയുജി) പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ദുർഗാപൂർ-ഹാൽദിയ പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ (132 കിലോമീറ്റർ) ദുർഗാപൂർ-കൊൽക്കത്ത ഭാഗം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 1,190 കോടി രൂപയിലധികം വിലമതിക്കുന്ന ദുർഗാപൂർ-കൊൽക്കത്ത ഭാഗം പശ്ചിമ ബംഗാളിലെ പുർബ ബർദ്മാൻ, ഹൂഗ്ലി, നാദിയ എന്നീ ജില്ലകളിലൂടെ കടന്നുപോകുന്നു. പൈപ്പ്‌ലൈൻ അതിന്റെ നടപ്പാക്കൽ ഘട്ടത്തിൽ നേരിട്ടും അല്ലാതെയും തൊഴിൽ നൽകി, ഇപ്പോൾ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രകൃതിവാതകം വിതരണം ചെയ്യാൻ ഇത് സഹായിക്കും.

എല്ലാവർക്കും ശുദ്ധവായുവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ദാമോദർ വാലി കോർപ്പറേഷന്റെ ദുർഗാപൂർ സ്റ്റീൽ തെർമൽ പവർ സ്റ്റേഷന്റെയും രഘുനാഥ്പൂർ തെർമൽ പവർ സ്റ്റേഷന്റെയും 1,457 കോടി രൂപ വിലമതിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനം-ഫ്ലൂ ഗ്യാസ് ഡീസൾഫറൈസേഷൻ (എഫ്ജിഡി) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ശുദ്ധമായ ഊർജ്ജ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ഇത് മേഖലയ്ക്ക് ഗുണം ചെയ്യും.

മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, 390 കോടി രൂപ വിലമതിക്കുന്ന പുരുലിയയിലെ പുരുലിയ - കോട്ഷില റെയിൽ ലൈൻ (36 കിലോമീറ്റർ) ഇരട്ടിപ്പിക്കലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ജംഷഡ്പൂർ, ബൊക്കാറോ, ധൻബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായങ്ങൾ റാഞ്ചി, കൊൽക്കത്ത എന്നിവയുമായുള്ള റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ചരക്ക് ട്രെയിനുകളുടെ കാര്യക്ഷമമായ ചലനം മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും വ്യവസായങ്ങൾക്കും ബിസിനസുകൾക്കുമുള്ള ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

സേതു ഭാരതം പരിപാടിയുടെ കീഴിൽ 380 കോടി രൂപ വിലമതിക്കുന്ന പശ്ചിമ ബർധമാനിലെ ടോപ്സിയിലും പാണ്ഡഭേശ്വറിലും നിർമ്മിച്ച രണ്ട് റോഡ് മേൽപ്പാലങ്ങൾ (ആർഒബികൾ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും റെയിൽവേ ലെവൽ ക്രോസിംഗുകളിലെ അപകടങ്ങൾ തടയുന്നതിനും സഹായിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.