സർക്കാർ സേവനങ്ങൾക്ക് സ്ഥിരം നേറ്റിവിറ്റി കാർഡ്

ഇടയ്ക്കിടെ വാങ്ങേണ്ടിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണിത്

Dec 25, 2025
സർക്കാർ  സേവനങ്ങൾക്ക് സ്ഥിരം നേറ്റിവിറ്റി കാർഡ്
nativity card kerala

തിരുവന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി എല്ലാവർക്കും ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സേവനങ്ങളും ലഭിക്കാൻ പ്രയോജനപ്പെടുത്താം. ഇടയ്ക്കിടെ വാങ്ങേണ്ടിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണിത്.

നേറ്റിവിറ്റി കാർഡിന് പൗരത്വവുമായി ബന്ധമില്ലെന്നും പൗരത്വ ഭേദഗതി പ്രശ്നത്തിലെ ആശങ്കകൾക്കുള്ള പ്രതിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരാതിരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകുന്നത്. ആധാർ ഉണ്ടായിട്ടും നാട്ടിൽ ഭീതി നിലനിൽക്കുന്നതിനാൽ ഭാരതീയനെന്നും കേരളീയനെന്നും തെളിയിക്കാനുള്ള രേഖ ആവശ്യമാണ്. കാർഡ് വിതരണത്തിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തഹസിൽദാർക്കാണ് വിതരണ ചുമതല. നേരത്തെ നിശ്ചയിച്ച റവന്യു കാർഡിനു പുറമേയാണിത്. കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.

വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു.

കാർഡ് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

``സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. അനായാസം തെളിയിക്കാൻ ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ ആവശ്യമാണ്.``

-മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.