കെനിയയിൽ ബസ് അപകടം: അഞ്ച് മലയാളികൾക്ക് ദാരുണാന്ത്യം

നെയ്റോബി: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടും.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശി റിയ ആൻ (41), ഇവരുടെ മകൻ ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായി തകർന്നു. 27 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.