കാറ്റും മഴയും: വെല്ലുവിളികളെ മറികടക്കാൻ 24 മണിക്കൂറും കർമനിരതരായി കെ.എസ്.ഇ.ബി. ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടം

കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും കഠിനപ്രയത്‌നത്തിൽ. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്കു വീഴുന്നതു മുൻ കാലവർഷസീസണുകളേക്കാൾ വളരെയേറെ കൂടുതലായതോടെ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് പലയിടത്തും ഉണ്ടായത്. ഒരു ഭാഗത്ത് ഒടിഞ്ഞു വീണ മരങ്ങൾ നീക്കി വെദ്യുതി വിതരണം പുന:സ്ഥാപിക്കുമ്പോഴേയ്ക്കും മറ്റു പലയിടത്തും സമാന അവസ്ഥയുണ്ടാകുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകളും പോസ്റ്റുകളും തകർന്ന് കനത്ത നഷ്ടമാണ് ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്കുണ്ടായത്. കോട്ടയം, പാലാ സർക്കിളുകളിലായി 7.9 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് നിലവിൽ കെ.എസ്.ഇ.ബിയുടെ കണക്ക്. കോട്ടയം സർക്കിളിനു കീഴിൽ വരുന്ന 31 സെക്ഷനുകളിലായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് 2.90 കോടിരൂപയുടെ നഷ്ടമുണ്ടായി. 102 ഹൈടെൻഷൻ പോസ്റ്റുകളും 396 ലോടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു.
2018ലെ പ്രളയത്തേത്തുടർന്ന് കുമരകം, തിരുവാർപ്പ്, വെച്ചൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്‌ഫോർമറുകൾ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തിരുന്നു. അതുകൊണ്ട് വെള്ളം കയറി ട്രാൻസ്‌ഫോർമറുകൾ നശിക്കുന്ന അവസ്ഥ നിലവിൽ ഇല്ല. ട്രാൻസ്‌ഫോർമറുകൾ ദിവസങ്ങളോളം ഓഫ് ചെയ്തിടേണ്ട സ്ഥിതിയുമില്ലെന്ന് കെ.എസ്.ഇ.ബി. കോട്ടയം സർക്കിൾ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ റിയ ജേക്കബ് പറഞ്ഞു.
പാലാ സർക്കിളിനു കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി അഞ്ചുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. അഞ്ച് ട്രാൻസ്‌ഫോർമറുകൾ തകർന്നു. 70 ഹൈടെൻഷൻ പോസ്റ്റുകളും അഞ്ഞൂറിലധികം ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 11 കെ.വി. ലൈനുകൾ ഉൾപ്പെടെ 1700 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.
വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊഴികെ 24 മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ടെന്ന് പാലാ ഇലക്ട്രിക്കൽ സർക്കിൾ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ദിലീഷ് രാജൻ പറഞ്ഞു. പലപ്പോഴും കനത്ത മഴയ്ക്കിടയിലും ജീവനക്കാർ 18മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്.
വർഷകാലത്തുണ്ടാകുന്ന പ്രതിസന്ധികൾ ഒഴിവാക്കുന്നതിനായി ജില്ലയിലെ ഇരു സർക്കിളുകളുടെയും കീഴിലെ മുഴുവൻ പ്രദേശങ്ങളിലും കാലവർഷത്തിനു മുൻപേ ഹൈടെൻഷൻ, ലോ ടെൻഷൻ ലൈനുകൾക്കു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നു. പുറത്തെ വൈദ്യുതി ലൈനിൽനിന്ന് മൂന്നു മീറ്റർ വരെ ഉള്ളിലേക്ക് വളർന്നു നിൽക്കുന്ന ചില്ലകളാണ് വെട്ടിയത്.
എസ്. എസ്. എൽ. സി. പരീക്ഷ നടക്കുന്ന സമയത്ത് ലൈൻ ഓഫാക്കുന്നത് ഒഴിവാക്കാൻ പരീക്ഷ കഴിഞ്ഞ ശേഷമാണ് ടച്ചിങ് വെട്ടൽ ആരംഭിച്ചത്. വിഷു, ഈസ്റ്റർ, ചെറിയ പെരുനാൾ സമയങ്ങളിലും സപ്ലൈ ഓഫ് ചെയ്യുന്നത് ഒഴിവാക്കി. ഹൈടെൻഷൻ ലൈനുകളിലേക്ക് ചാഞ്ഞുനിന്ന ചില്ലകൾ പൂർണ്ണമായും വെട്ടി മാറ്റിയെങ്കിലും ഏതാനും ചില ഭാഗങ്ങളിൽ ലോ ടെൻഷൻ ലൈനിലെ ടച്ചിങ് വെട്ട് പൂർത്തിയാക്കാനായില്ല. പ്രതീക്ഷിച്ചതിലും നേരത്തേ കാലവർഷമെത്തിയതിനാലാണിത്. മഴയ്ക്കു മുൻപായി നടത്തുന്ന പരിശോധനകളും മെയിന്റനൻസ് ജോലികളും എല്ലായിടത്തും പൂർത്തിയാക്കിയിരുന്നു. നഗരപ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഏരിയൽ ബഞ്ച്ഡ് കേബിളുകൾ (എ.ബി.സി.) വഴിയാക്കിയതിനാൽ വൈദ്യുതി തടസ്സം വലിയൊരളവുവരെ ഒഴിവാക്കാനായി.
കൺട്രോൾ റൂമുകൾ
അടിയന്തിര സന്ദേശങ്ങൾ നൽകുന്നതിനായും പരാതികൾ അറിയിക്കുന്നതിനായും പാലാ, കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 9496008230 (പാലാ),
9496008063(കോട്ടയം). അതതു സർക്കിളുകൾക്കു കീഴിലുള്ളവർക്ക്
24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാവുന്നതാണ്.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്.
എസ്.എം.എസ്. അറിയിപ്പുകൾക്ക്:
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്.എം.എസ്. മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഫോട്ടോ ക്യാപ്ഷൻ -
1. കെ.എസ്.ഇ.ബി. അയർക്കുന്നം സെക്ഷനു കീഴിൽ മരം വീണ് തകർന്ന വൈദ്യുതി ലൈൻ