ജെസ്നയുടെ തിരോധാനം: കേസ് ഡയറി കോടതിയിൽ സമർപ്പിച്ച് സിബിഐ
ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് ഇന്ന് കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കോട്ടയം : ജെസ്ന കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞദിവസം ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സീല്‍ ചെയ്ത കവറില്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചിരുന്നു. ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് ഇന്ന് കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഈ കാര്യങ്ങൾ സിബിഐ അന്വേഷണത്തിൽ വന്നോ എന്നറിയാനാണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയത്. ഈ മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.ജെസ്ന മരിയയെ 2018 മാര്‍ച്ച് 22നു കാണാതായ കേസില്‍ പോലീസും സിബിഐയും ഇനിയും കണ്ടെത്താത്തതും പരിഗണിക്കാത്തതുമായ സൂചനകളും തെളിവുകളുമാണ് ജെയിംസ് കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചത്.അജ്ഞാത സുഹൃത്തിനെക്കുറിച്ചു വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ തയാറായില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നു. എന്നാൽ കൃത്യമായ അന്വേഷണമാണു നടത്തിയതെന്നും കൂടുതലായി തെളിവുകൾ നൽകിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നും സിബിഐ നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നാണ് രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.ജെസ്ന ജീവനോടെയുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷണമെങ്കിൽ ആളിന്റെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയാറാണെന്നും പിതാവ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഉറപ്പു നൽകിയിരുന്നു. തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമാകും തുടരന്വേഷണ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനമെടുക്കുക.
What's Your Reaction?