വീടുകളുടെ സുരക്ഷയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി; മന്ത്രിസഭ അംഗീകാരം നൽകി

Feb 24, 2026
വീടുകളുടെ സുരക്ഷയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി; മന്ത്രിസഭ അംഗീകാരം നൽകി
cabinet breeffing

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

ആവർത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ സംസഥാനത്തിന് അനുയോജ്യമായൊരു ഒരു റിസ്ക് ട്രാൻസ്ഫർ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താൻ ആസൂത്രണ ബോർഡ് അംഗമായ രവി രാമന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കുന്നതിനായി “Climate Risk Insurance” മാതൃകയിൽ ഒരു നൂതന Risk Transfer Mechanism നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാർശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയിൽ ഒരു “Parametric Insurance” സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാർശ ചെയ്തു. ഇതുസബന്ധിച്ച് റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തുടർപഠനം നടത്തി.

ഇവയിൽ നിന്നും ഉരിത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾക്കാണ് സർക്കാർ ഇപ്പോൾ തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്. പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (BPL വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്.

പദ്ധതിയുടെ രൂപരേഖ താഴെപ്പറയും വിധമാണ്.

പാരാമെടിക് ഇൻഷുറൻസ് (Parametric Insurance)

  • നിശ്ചിത പ്രദേശത്തെ, നിർണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും.

  • ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

  • പണം ആദ്യം സർക്കാരിന് ലഭിക്കും. അത് നിർണ്ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കും.

  • കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി.

  • ഇൻഷുറൻസ് കാലാവധി : 5 വർഷത്തേക്ക്.

  • പ്രീമിയം: മൊത്തം കവറേജിന്റെ മൂന്ന് ശതമാനം മുതൽ എട്ട് ശതമാനം വരെ (ഉദാ: 500 കോടി കവറേജിന് 15- 40 കോടി പ്രതിവർഷം)

ഇൻഡെംനിറ്റി ഇൻഷുറൻസ് (Indemnity Insurance)

  • നിശ്ചിതപ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ ആ പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

  • വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങൾ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കിൽ റാൻഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.

  • വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഗൃഹോപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉൾപ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.

  • ഒരു വീടിന് ഇൻഷുറൻസ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തിൽ നിന്നും വർധിപ്പിക്കുമ്പോൾ ആനുപാതികമായ വർദ്ധനവ് പ്രീമിയം തുകയിൽ ഉണ്ടാകും).

  • ദുരന്ത ഇൻഷുറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.

  • പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് മൊത്തം 80.75 കോടി രൂപ.

  • ഗുണഭോക്താക്കൾ: ബിപിഎൽ കുടുംബങ്ങൾ, (മറ്റ് ദുർബല വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).

  • ഒരു വിടിന്റെ ഇൻഷുറൻസ് പരിരക്ഷ- 10 ലക്ഷം രൂപ വരെ.

  • ഭാവിയിൽ: ബിപിഎൽ അല്ലാത്ത കടുംബങ്ങൾക്കും നിർബന്ധിത ഇൻഷുറൻസ് (പ്രോപ്പർട്ടി രജിസ്ട്രേഷൻ/ബിൽഡിംഗ് പെർമിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.