സഭയുടെ തനിമ കാത്തുസൂക്ഷിക്കണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍
കുട്ടിക്കാനം: ക്രൈസ്തവ വിശ്വാസത്തിന്റെ നന്‍മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. സഭയെ തകര്‍ക്കാനും തളര്‍ത്താനും ഭയപ്പെടുത്താനും പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ ധീരമായ ചെറുക്കാനും ക്രൈസ്തവ സ്വത്വബോധം ധീരമായി മുറുകെ പിടിക്കാനും കഴിയണം. എഫ്‌സിആര്‍എ ബില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും ദളിത കത്തോലിക്കര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതും മിഷനറിമാരെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രൈസ്തസമൂഹത്തെ അപരവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്. കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്‌ളിയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ തോമസ് തറയില്‍.
കുട്ടിക്കാനം മരിയന്‍ കോളജില്‍ കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്‌ളി സമാപനസമ്മേളനത്തില്‍ മാര്‍ തറയില്‍ ഉദ്‌ബോധിപ്പിച്ചു.
രൂപതയുടെയും സഭയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും വിധമുള്ള ആലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും എപ്പാര്‍ക്കിയല്‍ അസംബ്‌ളി വേദിയായതായി അധ്യക്ഷപ്രസംഗത്തില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബിനോ പി. ജോസ്, സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റിയന്‍ കൊല്ലംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. എപ്പാര്‍ക്കിയല്‍ അസംബ്ലി റിപ്പോര്‍ട്ട് ചാന്‍സലര്‍ റവ.ഡോ.മാത്യു ശൗര്യാംകുഴി അവതരിപ്പിച്ചു.
ഇന്നലെ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളെക്കുറിച്ച് റവ.ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതില്‍ റവ.ഡോ. ഫ്രാന്‍സിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തി. ഡോ.ജൂബി മാത്യു, റവ.ഡോ.ജോസഫ് തെക്കേവയലില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സന്ദേശം നൽകുന്നു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത ചാൻസലർ റവ. ഡോ. മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം എന്നിവർ വേദിയിൽ


