പാലിയേറ്റീവ് കെയർ സേവനം സാർവത്രികമാക്കാൻ മാർഗനിർദേശങ്ങൾ
മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാഥമിക രജിസ്ട്രേഷൻ നൽകും.

തിരുവനന്തപുരം : പാലിയേറ്റീവ് പരിചരണം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച സാർവത്രിക പാലിയേറ്റീവ് കെയർ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാർഗനിർദേശങ്ങൾ യോഗം ചർച്ച ചെയ്ത് അന്തിമ രൂപമാക്കി. പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാഥമിക രജിസ്ട്രേഷൻ നൽകും. ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷൻ കൂടി ആവശ്യമാണ്. വോളന്റിയർമാർക്ക് വാർഡ് തലത്തിൽ പരിശീലനം ഉറപ്പാക്കും. അതിന് ശേഷമായിരിക്കും സന്നദ്ധ സേവനത്തിന് നിയോഗിക്കുന്നത്. വിവിധ വകുപ്പുകളെ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കും.
പാലിയേറ്റീവ് കെയർ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള കെയർ'പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും ഏകോപിപ്പിച്ച് കൊണ്ട് കിടപ്പ് രോഗികൾക്ക് മികച്ച സാന്ത്വന പരിചരണ സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം ഉറപ്പാക്കൽ, സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷനും പരിശീലനവും, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കൽ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്, പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ് എന്നിവയാണ് പാലിയേറ്റീവ് കെയർ ഗ്രിഡിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കിടപ്പ് രോഗികൾക്ക് പരിചരണത്തോടൊപ്പം മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കാനും പാലീയേറ്റീവ് കെയർ ഗ്രിഡിലൂടെ സാധിക്കും. ഇതിലൂടെ സാന്ത്വന പരിചരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനാകും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കുടുംബശ്രീ മിഷൻ ഡയറക്ടർ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫീസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.