കുതിപ്പ് തുടരുന്നു; സ്വർണ്ണം പതിനായിരത്തിൽ മുട്ടാൻ 55 രൂപ....

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിലെത്താൻ ഇനി ഗ്രാമിന് 55 രൂപ മാത്രം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 78,920 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില 79,560 രൂപയായി.
ഒരു ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് 9,945 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സർവ്വകാല റെക്കോർഡിൽ തന്നെ തുടരുകയാണ് സ്വർണവില. സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ 77,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ആറ് ദിവസം പിന്നിടുമ്പോൾ ഇത് 79,560 രൂപയിൽ എത്തി നിൽക്കുകയാണ്. ഇതുവരെ 1,920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം കുറഞ്ഞത് ഒരു പവൻ വാങ്ങാൻ 86,000 രൂപയെങ്കിലും നൽകണം. ഗ്രാമിന് 10800 രൂപയെങ്കിലും നൽകേണ്ടി വരും.
കഴിഞ്ഞ രണ്ടാഴ്ചകള്‍ കൊണ്ട് സ്വര്‍ണവിലയില്‍ അയ്യായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായെങ്കിലും വ്യാഴാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വില ആയ 3600 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88 ഉം ആയി. 20 കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിനെ ബാങ്ക് നിരക്ക് ഒരു കോടി അഞ്ചു ലക്ഷം രൂപയായി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയിട്ടുണ്ട്. ദീപാവലിയോടെ സ്വർണവില ഗ്രാമിന് പതിനായിരത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്