ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ കണക്കെടുക്കാൻ വനംവകുപ്പ്
വനം ഉദ്യോഗസ്ഥരും വളന്റിയർമാരും ഉൾപ്പെടെ 1300 ഓളം വരുന്ന സെൻസസ് ടീമാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത്.എണ്ണം തിട്ടപ്പെടുത്തുന്നതുവഴി വരയാടുകളുടെ സുരക്ഷയും നിലനിൽപ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പാക്കാനാകും

ഇടുക്കി : ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായി 50 വർഷം തികയുന്നതിന്റെ ഭാഗമായി 24 മുതൽ 27 വരെ കേരളവും തമിഴ്‌നാടും ചേർന്നാണ് കണക്കെടുപ്പ് നടത്തുക. കേരളത്തിലെ 89ഉം തമിഴ്നാട്ടിലെ 176ഉം സെൻസസ് ബ്ലോക്കുകളിലായി നാല് ദിവസമാണ് കണക്കെടുപ്പ് നടക്കുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. കാമറ ട്രാപ്പുകൾ ഉപയോഗിക്കാനും വരയാടുകളുടെ പെല്ലെറ്റ് സാമ്പിളുകൾ ശാസ്ത്രീയമായി ശേഖരിച്ച് ജനിതക വ്യതിയാനം സംബന്ധിച്ച് പഠനം നടത്താനും നടപടികളെടുത്തു.
എണ്ണം തിട്ടപ്പെടുത്തുന്നതുവഴി വരയാടുകളുടെ സുരക്ഷയും നിലനിൽപ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പാക്കാനാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും സംരക്ഷിത വനമേഖലകൾക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും ഒരേസമയം കണക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകൾ ആരംഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരംമുതൽ വയനാടുവരെ വരയാടുകളുടെ സാന്നിധ്യമുള്ള 20 വനം ഡിവിഷനിലാണ് 89 ബ്ലോക്ക് കണ്ടെത്തിയിട്ടുള്ളത്. വനം ഉദ്യോഗസ്ഥരും വളന്റിയർമാരും ഉൾപ്പെടെ 1300 ഓളം വരുന്ന സെൻസസ് ടീമാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത്. ലഭിച്ച വിവരങ്ങൾ ബൗണ്ടഡ് കൗണ്ട് എന്ന ശാസ്ത്രീയ രീതിയിൽ വിശകലനം ചെയ്ത് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കും. നോഡൽ ഓഫീസറായി പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദിനെ ചുമതലപ്പെടുത്തി.