കരട് യു ജി സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു

സർവകലാശാലക ളുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് കരട് യുജിസി ചട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കരട് യു ജി സി ചട്ടങ്ങൾ 2025 എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജും സംയുക്തമായി സംഘടിപ്പിച്ച ചർച്ച തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ്ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഗവൺമെന്റിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് നിലവിലെ നിർദേശങ്ങൾ. യു ജി സി ഗൈഡ്‌ലൈൻ എന്നത് മാറ്റി റഗുലേഷൻ എന്ന് ഉപയോഗിച്ചിരിക്കുന്നത് അമിത നിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ വർഷം 1,800 കോടി രൂപയും കഴിഞ്ഞ നാല് വർഷത്തിൽ 6,000 കോടി രൂപയും ചെലവഴിച്ച സംസ്ഥാനമാണ് കേരളം. ദൈനംദിന പ്രവർത്തനങ്ങളും ബഡ്ജറ്റ് വിഹിതവുമടക്കം നീക്കി വെക്കുന്ന സംസ്ഥാനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ടാകില്ല എന്നത് അംഗീകാരിക്കാനാവില്ലെന്ന് മറ്റ് സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതക്കപ്പുറം മറ്റ് മാനദണ്ഡങ്ങൾ വിസി നിയമനത്തിനടക്കം ബാധകമാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുന്നതിന് കാരണമാകും. സിലിബസ് പരിഷ്‌ക്കരണത്തിലടക്കം സങ്കുചിതമായ ചിന്താഗതി പുലർത്തരുത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഉന്നതമായ മൂല്യങ്ങളും ജനാധിപത്യ ബോധവും നിലനിർത്തുന്ന ഇടങ്ങളായിരിക്കണം ഉന്നത വിദ്യാഭ്യാസ മേഖല. യു.ജി.സിയുടെ നിലപാടുകൾ ക്ലാസ്മുറികൾക്കപ്പുറം പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിലേക്കെത്തിക്കാൻ ചർച്ചയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.എം എ ലാൽ സ്വാഗതമാശംസിച്ചു. തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ അനിത ആശംസയും ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഗോഡ്‌വിൻ നന്ദിയും അറിയിച്ചു. ഡോ. കെ എൻ ഗണേഷ്, ഡോ.ജിജു പി അലക്‌സ്, ഡോ. വാണി കേസരി എന്നിവർ സെഷനുകൾ നയിച്ചു.